farmers protest leaders plan to protest infront of bjp leaders houses from tomorrow
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർഷക പ്രക്ഷോഭം ശക്തമാകുന്നത് പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് ആശങ്കയാകുന്നു.ഡൽഹി ചലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന വ്യാഴാഴ്ച മുതൽ ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് കർഷക സംഘടനകളും നേതാക്കളും.ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറും ഏഴും ഘട്ടങ്ങളിലായാണ് ഹരിയാനയിലും പഞ്ചാബിലും വോട്ടെടുപ്പ് നടക്കുക.
ദേശീയ പാതകളിൽ ട്രാക്ടറുകൾ നിരത്തി ഗതാഗതം തടഞ്ഞും, തീവണ്ടി തടഞ്ഞുമൊക്കെയാണ് കർഷക പ്രക്ഷോഭം ഇതുവരെ മുന്നേറിയത്. ബിജെപി നേതാക്കളെ തോൽപിക്കാൻ ആഹ്വാനം ചെയ്തും, നേതാക്കളുടെ പ്രചാരണം തടഞ്ഞും കർഷകർ തെരഞ്ഞെടുപ്പ് കാലത്ത് പ്രക്ഷോഭം സജീവമാക്കിയിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻറെ ഭാര്യയും പട്യാലയിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രണീത് കൗറും. ഹരിയാനയിൽ മന്ത്രി അനിൽ വിജും പ്രതിഷേധത്തിൻറെ ചൂടറിഞ്ഞ് പ്രചാരണ രംഗത്ത് നിന്ന് പിൻവാങ്ങിയിരുന്നു.
എന്നാൽ വ്യാഴാഴ്ച മുതൽ സമരരീതി മാറ്റാനുള്ള തീരുമാനത്തിലാണ് കർഷകർ.ഉപരോധ സമരം പഞ്ചാബിലെയും ഹരിയാനയിലെയും ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്കാണ് കർഷകർ മാറ്റുന്നത്.നരേന്ദ്രമോദിയും അമിത്ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമ്പോൾ ചോദ്യങ്ങളുമായി കൂട്ടത്തോടെ പ്രചാരണ വേദിയിലേക്കെത്താനും സമരക്കാർ ശ്രമിക്കുന്നുണ്ട്.കർഷക നേതാക്കളെ അനാവശ്യമായി ജയിലിലടയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്.
അതെസമയം തെരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ഡൽഹി ചലോ മാർച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച വാർത്താ കുറിപ്പിൽ അറിയിച്ചു. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ കർഷകർ രണ്ടാം കർഷക സമരം തുടങ്ങിയത്. ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്. ശനിയാഴച ആറാം ഘട്ടത്തിലാണ് ദില്ലിയിൽ വോട്ടെടുപ്പ്, ജൂൺ 1ന് ഏഴാം ഘട്ടത്തിലാണ് പഞ്ചാബിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ്.