വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ആകെ നാല് നിലകളുണ്ടായിരുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. സഹോദരങ്ങളായ ഷാനവാസ്, ഷംസാദ് എന്നിവര്‍ കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ ഒന്നും രണ്ടും നിലകളിലായി ഇവര്‍ ട്രാക്ക് സ്യൂട്ടുകള്‍ നിര്‍മിക്കുന്ന സ്ഥാപനം നടത്തിയിരുന്നു. താഴത്തെ നിലയില്‍ തുണികള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

author-image
Biju
New Update
ff

fire

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ  അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പുലര്‍ച്ചെ വീട്ടിലുള്ള എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു തീ പടര്‍ന്നുപിടിച്ചത്.

അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തീ പിടിത്തത്തിനിടെ രണ്ട് പേരെ പരിക്കേല്‍ക്കാതെയും മറ്റ് രണ്ട് പേരെ പരിക്കുകളോടെയും രക്ഷിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു. 

ആകെ നാല് നിലകളുണ്ടായിരുന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. സഹോദരങ്ങളായ ഷാനവാസ്, ഷംസാദ് എന്നിവര്‍ കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ ഒന്നും രണ്ടും നിലകളിലായി ഇവര്‍ ട്രാക്ക് സ്യൂട്ടുകള്‍ നിര്‍മിക്കുന്ന സ്ഥാപനം നടത്തിയിരുന്നു. താഴത്തെ നിലയില്‍ തുണികള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തയ്യല്‍ മെഷീനുകളും തുണികളും കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തു. ഏറ്റവും മുകളിലത്തെ നിലയിലാണ് രണ്ട് കുടുംബങ്ങളും താമസിച്ചിരുന്നത്.

തീപടര്‍ന്നപ്പോള്‍ തന്നെ ഷാനവാസും ഷംസാദും  പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷാനവാസിന്റെ ഭാര്യ ഗുല്‍ബഹാര്‍ (32), മക്കളായ ഷാന്‍ (8), ഷാന്‍ (9) എന്നിവരും ഷംസാദിന്റെ മകനായ സീഷാന്‍ (5) എന്നിവരുമാണ് മരിച്ചത്. ഷംസാദിന്റെ ഭാര്യ ആയിഷ (28), ഇളയ മകന്‍ അയാന്‍ (4) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് മൂന്ന് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

ഇടുങ്ങിയ റോഡായിരുന്നതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ അകലെ നിര്‍ത്തിയ ശേഷം ആറ് ഹോസുകളിലൂടെ വെള്ളം ചീറ്റി തീ അണയ്ക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിലേക്കുള്ള പടികളും ഇടുങ്ങിയതായിരുന്നു. തൊട്ടടുത്ത കെട്ടിടത്തിലെ ഭിത്തി പൊളിച്ചാണ് അഗ്‌നിശമന സേനാ അംഗങ്ങള്‍ അകത്തു കടന്നത്. നാല് മണിക്കൂറോളം എടുത്തു രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ പറഞ്ഞു.