ചിന്ന സ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായത്

author-image
Sneha SB
New Update
CINNA SWAMI STADIUM

ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  ടീമിന്റെ  ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെയും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാവിലെ 6.30 ഓടെ ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആര്‍സിബിയുടെ എല്ലാ പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങളും  സോസലെയാണ് കൈകാര്യം ചെയ്യുന്നത്.സൊസാലെയെ കൂടാതെ അറസ്റ്റിലായവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ അംഗങ്ങളാണ് - സുനില്‍ മാത്യു , കിരണ്‍, സുമന്ത് .മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായത്. വ്യാഴാഴ്ച, ആര്‍സിബി ടീമിന്റെയും ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെയും (കെഎസ്സിഎ) പ്രതിനിധികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. 

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അക്ഷയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് രാത്രി മുഴുവന്‍ നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറാന്‍ സാധ്യതയുണ്ട്.കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ  രണ്ട് ഉദ്യോഗസ്ഥരായ സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ജയറാം എന്നിവര്‍ ഒളിവിലാണ്, അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ടു, 11 പേര്‍ മരിക്കുകയും, സംഭവത്തില്‍ 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദയെയും മറ്റ്  മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച സിദ്ധരാമയ്യ സസ്പെന്‍ഡ് ചെയ്തു.സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടി  ശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ബിജെപി 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കുകയാണെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആരോപിച്ചു.

 

 

arrested tragedy