ന്യൂഡൽഹി : ബഹിരാകാശ ഗവേഷണ മേഖലയിൽ ഇന്ത്യ വർധിച്ച ആത്മവിശ്വാസവുമായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബഹിരാകാശത്തേക്ക് മനുഷ്യരുമായുള്ള ആദ്യ ദൗത്യം ഗഗൻയാൻ 2027 ആദ്യം യാഥാർഥ്യമാക്കുമെന്ന് ആഗോള ബഹിരാകാശ ഗവേഷണ സമ്മേളനത്തിൽ നൽകിയ സന്ദേശത്തിൽ മോദി പറഞ്ഞു. 2035ൽ ബഹിരാകാശാത്ത് ഇന്ത്യയുടെ നിലയം ഉണ്ടാകും. 2024ൽ ചന്ദ്രനിൽ ഇന്ത്യയുടെ ബഹിരാകാശ യാത്രികൻ കാല് കുത്തും. ചൊവ്വ,ശുക്രൻ ദൗത്യങ്ങളും പരിഗണനയിൽ ഉണ്ടെന്ന് മോദി പറഞ്ഞു.
ഗഗൻയാൻ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും. 2018ൽ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്. 2022ഓടെ ഇന്ത്യക്കാരനെ ഇന്ത്യൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് അയക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കൊവിഡും സാങ്കേതിക കടമ്പകളും കാരണം ദൗത്യം വൈകുകയായിരുന്നു. ബഹിരാകാശത്ത് മനുഷ്യ ജീവൻ നിലനിർത്താനുള്ള എൻവയോൺമെന്‍റ് കൺട്രോൾ & ലൈഫ് സപ്പോർട്ട് സിസ്റ്റമടക്കം വികസിപ്പിക്കുന്നതിലെ സങ്കീർണതയാണ് ഗഗൻയാൻ പദ്ധതി വൈകാൻ കാരണമായത്.