വര്‍ക്കലയില്‍ പിടിയിലായ അലക്‌സേജ് തിഹാര്‍ ജയിലില്‍

ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച പ്രതിയെ കനത്ത സുരക്ഷയിലാണ് ദില്ലി പട്യാല ഹൗസ് കോടതിയിലേക്കെത്തിച്ചത്. കല്ലമ്പലം സിഐയുടെയും രണ്ട് എസ്‌ഐമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്.

author-image
Biju
New Update
ear

ന്യൂഡല്‍ഹി: അമേരിക്കയില്‍ കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരത്ത് പിടിയിലായ ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവിനെ ഡല്‍ഹി കോടതി തിഹാര്‍ ജയിലിലേക്ക് മാറ്റി. കേരള പൊലീസ് കനത്ത സുരക്ഷയിലാണ് പ്രതിയെ ദില്ലിയിലെത്തിച്ചത്. ഇന്റര്‍പോളിന് പ്രതിയെ കൈമാറാനുള്ള നടപടികള്‍ സിബിഐ ഉടന്‍ തുടങ്ങും.

ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിച്ച പ്രതിയെ കനത്ത സുരക്ഷയിലാണ് ദില്ലി പട്യാല ഹൗസ് കോടതിയിലേക്കെത്തിച്ചത്. കല്ലമ്പലം സിഐയുടെയും രണ്ട് എസ്‌ഐമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുവന്നത്. വൈദ്യ പരിശോധന നടത്തിയശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എസിജെഎം രണ്ടാം കോടതിയില്‍ ഹാജരാക്കിയത്.

സിബിഐയുടെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു. മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കാണ് പ്രതിയെ കോടതി അയച്ചത്. കസ്റ്റഡി അവസാനിക്കുന്ന ചൊവ്വാഴ്ച സിബിഐ ഇയാളെ ഇന്റര്‍പോളിന് കൈമാറുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കും. അലക്‌സേജിനായി ആറ് അഭിഭാഷകരടങ്ങുന്ന സംഘം കോടതിയിലെത്തിയിരുന്നു. ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സിബിഐയാണ് ഇയാള്‍ തിരുവനന്തപുരത്തുണ്ടെന്ന വിവരം കേരള പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം വര്‍ക്കലയിലെ റിസോര്‍ട്ടില്‍നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെയും സുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിലൂടെ 2019 മുതല്‍ 8,16,000 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. 

യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കമ്പനികളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തും മയക്കുമരുന്ന് സംഘവുമായുള്ള ഇടപാടുകളിലൂടെയും ഇയാള്‍ കോടികള്‍ തട്ടിയതായി അമേരിക്ക കണ്ടെത്തിയിട്ടുണ്ട്.

20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാന്‍ സാധ്യതയുള്ള രണ്ട് കേസില്‍ അമേരിക്കയില്‍ പ്രതിയാണിയാള്‍. വര്‍ക്കലയില്‍നിന്നും റഷ്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. തഹാവൂര്‍ റാണയെ കൈമാറാന്‍ അമേരിക്ക സമ്മതിച്ചതിനുശേഷമാണ് അമേരിക്കയില്‍ നിയമനടപടി നേരിടുന്ന ഒരാളെ കൈമാറുന്നതിന് ഇന്ത്യ നടപടി തുടങ്ങിയിരിക്കുന്നത്.

2008ലെ മുബൈ ഭീകരാക്രമണക്കേസിലെ പ്രതിയാണ് തഹാവൂര്‍ റാണ. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. കനേഡിയന്‍ പൗരനായ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസമാണ് അനുമതി നല്‍കിയത്. 63കാരനായ റാണ നിലവില്‍ ലോസ് ഏഞ്ചല്‍സിലെ ജയിലിലാണുള്ളത്.

 

Crypto trading crypto varkkala