ഷാരോണ്‍ രാജ് വധം, ആര്‍ജികര്‍ കൂട്ടബലാത്സംഗം കേസുകളില്‍ നിര്‍ണായകം

ഷാരോണ്‍ കേസില്‍ നെയ്യാറ്റിന്‍കര കോടതിയും ആര്‍ജികര്‍ കേസില്‍ സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുമാണ് വിധി പറയുക

author-image
Biju
New Update
gr

Greeshma

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിര്‍മ്മലകുമാരന്‍ നായര്‍ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഗ്രീഷ്മയക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് മരണം സംഭവിച്ചു. 

കൂടാതെ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസിലെ വിധിയും ഇന്നുണ്ടാകും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശിക്ഷാവിധി പ്രതീക്ഷിക്കുന്നത്. രാജ്യം മൊത്തം കോളിളക്കം സൃഷ്ട്ടിച്ച കേസില്‍ വന്‍ പ്രതിഷേധമാണ് മമത സര്‍ക്കാരിന് നേരെ നടന്നത്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സംഭവത്തിലെ സാക്ഷികള്‍. സംഭവം നടന്ന് 162 ദിവസങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവം. സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പുറപ്പെടുവിക്കുക.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരും സമരത്തിലായിരുന്നു.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്നാണ് സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.

പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒന്‍പതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയര്‍ ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടര്‍ന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 10-ാം തീയതി തന്നെ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്.

ജൂനിയര്‍ ഡോക്ടറുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് സഞ്ജയ് റോയിയുടെ അറസ്റ്റിലേക്ക് നയിച്ചത്. സെമിനാര്‍ ഹോളുള്ള ആശുപത്രിയുടെ മൂന്നാം നിലയില്‍ സഞ്ജയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കൊല്‍ക്കത്തയിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സഞ്ജയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണത്തിനായി എത്തിയപ്പോള്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ സംഭവിച്ചിരുന്നതായി സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്.

നവംബര്‍ 11 മുതല്‍ അടച്ചിട്ട കോടതിമുറിയില്‍ നടന്നുവന്ന വിചാരണയില്‍, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവടക്കം അന്‍പതോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ചുള്ള കേസിലും മെഡിക്കല്‍ കോളേജിലെ അഴിമതിക്കെതിരായ കേസിലും സിബിഐ അന്വേഷണം തുടരുന്നുണ്ട്.

greeshma