പാക്കിസ്ഥാൻ സ്വദേശിയുമായുള്ള വിവാഹവിവരം മറച്ചുവെച്ചെന്നാരോപിച്ച് സിആർപിഎഫിൽ നിന്ന് പിരിച്ചുവിട്ട ജവാൻ മുനീർ അഹമ്മദ് നിർണ്ണായക വെളിപ്പെടുത്തലുമായി രംഗത്ത്. പഹൽഗാം ആക്രമണ പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുനീറും പാക്കിസ്ഥാനിൽ നിന്നുള്ള മെനാൽ ഖാനുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വിവരം സിആർപിഎഫ് അറിയുന്നത്. തൊട്ടുപിന്നാലെ തന്നെ സിആർപിഎഫിൽ നിന്നും മുനീറിനെ പുറത്താക്കുന്നതും.
എന്നാൽ യുവതിയെ വിവാഹം കഴിച്ചത് മേലുദ്യോഗസ്ഥരുടെ പൂർണ്ണ അനുമതിയോടെയാണെന്നും ഇതിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നെന്നും മുനീർ വ്യക്തമാക്കി. വിവാഹത്തിന് നോ ഒബ്ജക്ഷൻ സിർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അറിയിച്ചത് അധികൃതരാണെന്ന് മുനീർ അവകാശപ്പെടുന്നു. ബറ്റാലിയൻ ഡാറ്റാ റെക്കോർഡ് ബുക്കിൽ ഭാര്യ പാക്കിസ്ഥാനിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുനീർ ഉറപ്പിച്ചു പറയുന്നു. തന്നെ പിരിച്ചുവിട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് മുനീറിന്റെ തീരുമാനം. 2017 ഏപ്രിൽ മാസത്തിലാണ് സിആർപിഎഫിൽ സേവനമാരംഭിച്ച വ്യക്തിയാണ് ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ.
പാക്ക് യുവതി മെനാൽ ഖാനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യമായി 2022 ൽ താൻ ഔദ്യോഗികമായി അറിയിച്ചു. ഇതേ തുടർന്ന് പാസ്പോർട്ടിൻ്റെ കോപ്പികൾ, വിവാഹ കാർഡ്, സ്വന്തം മാതാപിതാക്കളുടെയും സർപഞ്ചിൻ്റെയും ജില്ലാ വികസന കൗൺസിൽ അംഗത്തിൻ്റെയും സത്യവാങ്മൂലങ്ങൾ എന്നിവയെല്ലാം സമർപ്പിച്ചു.2024 ൽ വിവാഹത്തിനുള്ള ഔദ്യോഗിക അനുമതി ലഭിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളും നിക്കാഹിൻ്റെ രേഖകളും വിവാഹ സർട്ടിഫിക്കറ്റുകളും താൻ അധികൃതർക്ക് സമർപ്പിച്ചതയാണ് മുനീർ വ്യക്തമാക്കുന്നത്. അവധി കഴിഞ്ഞ് തിരികെ എത്തിയ ഉടൻ തന്നെ തന്നെ 41 ബറ്റാലിയനിലേക്ക് മാറ്റി നിയമിച്ചു.
വിവാഹശേഷം 15 ദിവസത്തെ വിസയിൽ ഇന്ത്യയിലെത്തിയ ഭാര്യ മെനാൽ ഖാൻ പിന്നീട് ദീർഘകാല വിസയ്ക്ക് അപേക്ഷിക്കുകയും അതിനുവേണ്ടിയുള്ള അഭിമുഖവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കുകയും ചെയ്തു.എന്നാൽ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് വിവാഹവിവരം മുനീർ അധികൃതരെ അറിയിച്ചിരുന്നില്ല.വിസ കാലാവധി കഴിഞ്ഞും ഭാര്യക്ക് ഇന്ത്യയിൽ കഴിയുന്നതിന് സൗകര്യമൊരുക്കി. ഈ നടപടി രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുനീറിനെതിരെ സി ആർ പി എഫ് നടപടിയെടുത്തത്. പഹൽ ഗാം ആക്രമണത്തിനുപിന്നാലെ പാക് പൗരന്മാർ രാജ്യത്തിനു പുറത്തു പോകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ നിലവിൽ ഇന്ത്യയിൽ തുടരുകയാണ് മുനീറിന്റെ ഭാര്യ മെനാൽ ഖാൻ.