/kalakaumudi/media/media_files/2025/04/23/vd8HuaC6yk3K42DxdUMi.jpg)
ആദിലിന്റെ ബന്ധു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു Photograph: (ANI)
ശ്രീനഗര്‍: കശ്മീരിലെ തീവ്രവാദി ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ലോകമെമ്പാടും ഉയരുന്നത്. ആക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിച്ചുവെന്ന് പറയപ്പെടുന്ന ആദിലിനായി കുടുംബം കാത്തിരിക്കുമ്പോഴും ദുരൂഹത ആരോപിക്കുന്നുണ്ട് അന്വേഷണ ഏജന്‍സികള്‍.
പഹല്‍ഗാമില്‍ ചൊവ്വാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏക കാശ്മീര്‍ സിവിലിയനാണ് ആദില്‍ എന്നാണ് പറയപ്പെടുന്നത്. വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് എത്തിക്കുന്ന ജോലിയാണ് ആദിലിന്.അക്രമികളില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് ധൈര്യം കൈവിടാതെ പോരാടുന്നതിനിടെയായിരുന്നു ആദിലിന് വെടിയേറ്റത്. ആദിലിന് വെടിയെറ്റതിലെ ദുരൂഹത അന്വേഷണ സംഘവും പങ്കുവച്ചിട്ടുണ്ട്.
'ആദിലിനെ ഓര്‍ത്ത് മാത്രമല്ല, പഹല്‍ഗാമയില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളെ ഓര്‍ത്തും ദുഃഖമുണ്ട്.'' ആദിലിന്റെ ബന്ധു ഖാലിദ പര്‍വീണ്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. കാശ്മീരിന്റെ മുഴുവന്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. ഖാലിദ കൂട്ടിച്ചേര്‍ത്തു.
അനന്ത്നാഗ് ജില്ലയിലെ ഹപട്നാര്‍ ഗ്രാമത്തിലുള്ള വീട്ടില്‍ നിന്നും ചൊവ്വാഴ്ച്ച രാവിലെയാണ് ജോലിക്കായി പഹല്‍ഗാമിലേക്ക് പോയതെന്ന് ആദിലിന്റെ അമ്മ പറയുന്നു. ഗോജ്രി ഭാഷ മാത്രം സംസാരിക്കുന്ന അമ്മ മകന്റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ്. ബൈസരനിലേക്കും, പഹല്‍ഗാമിലേക്കും വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്ക് കുതിരസവാരി നടത്തുകയായിരുന്നു ആദില്‍.
''കുതിരയുടെ ഉടമ ഒരു ദിവസം 300-400 രൂപ കൂലി നല്‍കുമായിരുന്നു. തണുപ്പ് കാലം വരുമ്പോള്‍ അവന്‍ ജോലിക്കായി ജമ്മുവിലേക്ക് പോകും. അത്രയും കഷ്ടപ്പെട്ടായിരുന്നു അവന്‍ ഞങ്ങളെ നോക്കിയിരുന്നത്.'' ആദിലിന്റെ അമ്മ പറഞ്ഞു. അവനില്ലാതെ ഞങ്ങള്‍ ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. എന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
മകന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് പിതാവ് സയ്യിദ് ഹൈദര്‍. ആദില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ജോലിക്കായി പോയതെന്നും, ഈ വേര്‍പാട് സഹിക്കാന്‍ കഴിയുന്നതിന് അപ്പുറമാണെന്നും നിറകണ്ണുകളോടെ ആ പിതാവ് വ്യക്തമാക്കി.
''പഹല്‍ഗ്രാമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ സയ്യിദ് നൗഷാന്‍ ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിയോടെ വിളിച്ച് ആദില്‍ ജോലിക്ക് പോയോ എന്ന് അന്വേഷിച്ചിരുന്നു.'' ഹൈദര്‍ പറഞ്ഞു.
ജോലിയുടെ സ്വഭാവത്തിലെ വ്യത്യാസം മൂലം ആദില്‍ വൈകുന്നേരം തന്നെ വീട്ടിലെത്താറുണ്ട്. എന്നാല്‍ വിനോദസഞ്ചാരികള്‍ വൈകുന്ന പക്ഷം ചില ദിവസങ്ങളില്‍ അനിയന്‍ നൗഷാദിന് പലപ്പോഴും ഹോട്ടലില്‍ തന്നെ താമസിക്കേണ്ടി വരാറുണ്ട്.
''എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാന്‍ ആദിലിനെ പലതവണ വിളിച്ചു പക്ഷെ കിട്ടിയില്ല. കുറേ കഴിഞ്ഞ് പഹല്‍ഗാമില്‍ ജോലി ചെയ്യുന്ന എന്റെ അനന്തരവന്‍ വിളിച്ച് പഹല്‍ഗാമിന് എന്തോ അപകടമുണ്ടായി എന്ന് മാത്രം പറഞ്ഞു.രാത്രി ഏകദേശം 10 മണിയോടെയാണ് ഇനി അവന്‍ ഞങ്ങള്‍ക്കൊപ്പമില്ലെന്ന് അറിഞ്ഞത്.'' ആദിലിന്റെ അച്ഛന്‍ വ്യക്തമാക്കി.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊല്ലപ്പെട്ട 28 പേരില്‍ ഒരു നേപ്പാളി പൗരനും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നു. കൂടാതെ പതിനേഴ് പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. അതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്.
വെടിവയ്പ്പ്് അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ നീണ്ടുനിന്നിരുന്നു എന്നാണ് ആക്രമണത്തിന്റെ ദൃക്സാക്ഷിയായ ഒരു കുതിരസവാരിക്കാരന്‍ വ്യക്തമാക്കി. ആളുകളുടെ നിലവിളി കേട്ട് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും, ആക്രമകാരികളെ കണ്ടില്ല, എന്നാല്‍ വിനോദസഞ്ചാരികള്‍ പലദിശകളിലേക്ക് ഓടുകയും പലരും ഓടാന്‍ കഴിയാതെ വീണുപോവുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.