ന്യൂഡൽഹി: ഡൽഹി മദ്യ നയ കേസിൽ അറസ്റ്റിലായി ഇ ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കേജ്‌രിവാൾ എങ്ങനെ ഭരണം തുടരുന്നു? സംശയവുമായി ഇ ഡി. ലോക്കപ്പിൽ അദ്ദേഹത്തിനെ കടലാസുകളോ കമ്പ്യൂട്ടറോ ലഭ്യമല്ല, പിന്നെങ്ങനെ ഉത്തരുവുകൾ പുറത്തേക്ക് അറിയിക്കുന്നു എന്നാണ് ഇ ഡി ഉന്നയിക്കുന്ന ചോദ്യം. ഡൽഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങളാണ് കേജ്‌രിവാൾ വകുപ്പ് മന്ത്രി അതിഷിക്കു കഴിഞ്ഞ ദിവസം നൽകിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടിസ്ഥാനത്ത് കസ്റ്റഡിയിലിരിക്കെ കേജ്‌രിവാളിന്റെ ഭാര്യ സുനിത ഇ ഡി ആസ്ഥാനത്തു വന്ന് അദ്ദേഹത്തെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയെ കുറിച്ചും ഇ ഡി വൃത്തങ്ങൾ അന്വേഷിക്കുന്നുണ്ട്. കേജ്‌രിവാൾ സുനിത കൂടിക്കാഴ്ച സമയത്ത് കുറച്ചു പേപ്പറുകളുമായാണ് സുനിത എത്തിയതെന്നും നേരിൽ കണ്ടതിനു ശേഷം കുറച്ച് സ്റ്റാഫംഗങ്ങൾക്കൊപ്പം കാറിൽ കയറി പോയി എന്നും അവർ വ്യക്തമാക്കി. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെയാണ് കേജ്‌രിവാൾ ഉത്തരവ് ഇറക്കിയ വിവരം ജല വകുപ്പ് മന്ത്രി അതിഷി അറിയിച്ചത്.
‘‘ഇ.ഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ 2 കോടി ജനങ്ങളെന്ന തന്റെ കുടുംബത്തെക്കുറിച്ചാണ് കേജ്‍രിവാളിന്റെ ആശങ്ക. അദ്ദേഹം ജനങ്ങളെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്’’ – ഉത്തരവ് വായിക്കുന്നതിനോടൊപ്പം അതിഷി പറഞ്ഞു. ഉത്തരവിറക്കിയത് സംബന്ധിച്ച് അതിഷിയിൽനിന്നും ഇ.ഡി വിവരങ്ങൾ തേടുമെന്നും സൂചനയുണ്ട്. കസ്റ്റഡിയിൽ ഉള്ള കേജ്‌രിവാളിന്റെ ഉത്തരവിൽ വിമർശനവുമായി ബിജെപി രംഗത്ത് വന്നിട്ടുണ്ട്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ചയാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഈ മാസം 28 വരെയാണ് കേജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇ ഡി കസ്റ്റഡിയിൽ ആണെങ്കിലും കേജ്‌രിവാൾ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി പാർട്ടിവക്താക്കൾ നേരത്തേ വ്യക്തമാക്കിയിരുന്നു.