ബെംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർണായക ഘട്ടത്തിൽ. മണ്ണുമാറ്റൽ ഊർജിതമായി പുരോഗമിക്കുകയാണ്. അർജുന് വേണ്ടിയുള്ള തിരച്ചിലിനായി കേരളത്തിൽനിന്ന് എത്തിയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലടക്കം സ്ഥലത്തുണ്ട്.
അർജുനുണ്ടായിരുന്ന വണ്ടിയുടെ വാലോ തുമ്പോ കിട്ടി കഴിഞ്ഞാൽ ബാക്കി എത്ര മണ്ണുണ്ടെങ്കിലും മാറ്റാമെന്ന് രഞ്ജിത്ത് ഇസ്രയേൽ പ്രതികരിച്ചു. മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. തത്ക്കാലം ഇപ്പോഴുള്ള മെഷീനുകൾ മതി. ജിപിആർ സിഗ്നൽ കാണിച്ച സ്ഥലത്താണ് പരിശോധന നടക്കുന്നത്. റോഡിലെ കർവ് ലൈനിനിന്ന് അകത്തേക്ക് ലോറി പാർക്ക് ചെയ്തിരിക്കാനാണ് സാധ്യത. ഒരു കാരണവശാലും ലോറി നദിയിലേക്ക് പോയിട്ടില്ലെന്നും നേവിയും എൻ.ഡി.ആർ.എഫും ഇക്കാര്യം ശരിവെക്കുന്നുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. 'പ്ലാൻ എ ഇപ്പോൾ നടപ്പാക്കുകയാണ്. അതല്ലെങ്കിൽ പ്ലാൻ ബിയിലേക്കോ സിയിലേക്കോ കടക്കും. സൈന്യമെത്തിയാൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാകും', അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബെലഗാവിയിൽനിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് പത്തുമണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അർജുന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചിരുന്നു.