ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധന. 2023 ൽ വിവിധ രാജ്യങ്ങളിലായി 86 ഇന്ത്യക്കാർ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള കണക്ക് പുറത്തുവിട്ടു. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്.ലോക്സഭാ എം പി സന്ദീപ് പതക്കിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ പൗരന്മാർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത് യുഎസിലാണ്. 12 കേസുകളാണ് യുഎസിൽ മാത്രം റിപ്പോർട്ട് ചെയ്തത്. കാനഡ, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 10 വീതം പേർ ഇരകളായി. ഫിലിപ്പൈൻസിലും കണക്കുകളിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 2021 ൽ 29, 2022 ൽ 57 എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ കണക്കുകൾ. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ കേന്ദ്ര സർക്കാരിന്റെ മുൻഗണനകളിൽ ഒന്നാണെന്നും കീർത്തി വർധൻ സിങ് പറഞ്ഞു.ഇത്തരം സംഭവങ്ങളിൽ ശരിയായ അന്വേഷണം നടക്കുന്നുണ്ടോയെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നുണ്ടോയെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളെ സമീപിക്കുമെന്നും കൂട്ടിച്ചേർത്തു. ലോകത്തിന്റെ ഏത് കോണിലും ഇന്ത്യന്‍ പൗരന്മാര്‍ക്കായുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാർക്ക് സാധ്യമായ എല്ലാ എല്ലാ സഹായവും ലഭ്യമാക്കുന്നതിന് വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ 24*7 ഹെൽപ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വമേധയാ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കും അദ്ദേഹം പുറത്തുവിട്ടു.216219 ഇന്ത്യക്കാർ ആണ് പൗരത്വം ഉപേക്ഷിച്ചത്. എന്നാൽ വിദേശ പൗരത്വത്തിനായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള എണ്ണം ലഭ്യമല്ല. അൾജീരിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ഗ്രീസ്, ഇറാൻ, ഇറാഖ്, ചൈന, പാകിസ്താൻ, റിപ്പബ്ലിക് ഓഫ് കൊറിയ, യുഎസ്, യുകെ എന്നിങ്ങനെ ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പേരും കേന്ദ്രമന്ത്രി പുറത്തുവിട്ടു.