പാകിസ്താനെതിരെ രണ്ടും കല്പിച്ചു ഇന്ത്യ , സിന്ധുനദിജല കരാർ മരവിപ്പിക്കുന്നു

കൃഷി, ജലസേചനം, ഊർജം എന്നീ മേഖലകളിൽ പാകിസ്താൻ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്.

author-image
Anitha
New Update
dgljgdj

ന്യൂഡൽഹി: സിന്ധുനദീതടത്തിലെ ആറുനദികളിൽനിന്നുള്ള ജലം പങ്കിടുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉടമ്പടി മരവിപ്പിക്കുന്നത് പാകിസ്താന് കനത്ത പ്രത്യാഘാതമുണ്ടാക്കും. കൃഷി, ജലസേചനം, ഊർജം എന്നീ മേഖലകളിൽ പാകിസ്താൻ ആശ്രയിക്കുന്നത് പ്രധാനമായും ഈ ഉടമ്പടിപ്രകാരം വിട്ടുകിട്ടുന്ന ജലസ്രോതസ്സുകളെയാണ്.

നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് തടയിടാൻ, അവരുടെ സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ നദീജല ഉടമ്പടി മരവിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. ജലം തടഞ്ഞുനിർത്തി സംഭരിക്കാൻ ഇന്ത്യക്ക് കുറച്ചു കാലങ്ങളെടുക്കും. പുതിയ അണക്കെട്ടുകൾ നിർമിക്കേണ്ടിവരും.

ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് സിന്ധുനദീജലക്കരാർ 1960-ൽ യാഥാർഥ്യമായത്. കരാറിന് കാലപരിധിയില്ല. സിന്ധുനദീതടത്തിൽപ്പെട്ട കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ ജലം പൂർണമായി ഇന്ത്യക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടേത് പൂർണമായും പാകിസ്താനും ലഭിച്ചു.

ഉടമ്പടിപ്രകാരം നിലവിൽ പാകിസ്താന് വെള്ളം വിട്ടുകൊടുക്കുന്ന സിന്ധു, ഝലം, ചെനാബ് നദികളിൽ ഇന്ത്യക്ക് റിസർവോയറുകൾ നിർമിക്കാൻ അനുവാദമില്ല. എന്നാൽ, ഹൈഡ്രോ ഇലക്‌ട്രിക് റൺ ഓഫ് ദ റിവർ പദ്ധതികൾ നടപ്പാക്കാം. റൺ ഓഫ് ദ റിവർ പദ്ധതികളുടെ പ്രത്യേകത, ഇവ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നില്ല എന്നതാണ്. ഉടമ്പടി മരവിപ്പിക്കുന്നതോടെ, ഇന്ത്യക്ക് അണക്കെട്ട് നിർമിച്ച് ജലം സംഭരിക്കാം. സിന്ധു, ഝലം, ചെനാബ് നദികൾ ഒഴുകിയെത്തുന്ന കീഴ്ഭാഗത്താണ് പാകിസ്താന്റെ കിടപ്പ്. അതുകൊണ്ടാണ് നദീജലത്തിന്റെ 80 ശതമാനവും അവർക്ക് പ്രയോജനപ്പെടുന്നത്.

സിന്ധുനദീജലക്കരാർ പ്രകാരം സിന്ധു കമ്മിഷൻ നിലവിലുണ്ട്. ഡേറ്റ കൈമാറ്റം, പുതിയ പദ്ധതികളുടെ അവലോകനം എന്നിവയാണ് കമ്മിഷന്റെ ചുമതല. ഇരുരാജ്യവുംതമ്മിൽ തർക്കമുണ്ടായാൽ കമ്മിഷനെ സമീപിക്കണം. നിയമപരമായ തർക്കങ്ങളാണെങ്കിൽ അന്താരാഷ്ട്ര തർക്ക പരിഹാരകോടതിയെ സമീപിക്കണം

2016-ലെ ഉറി ആക്രമണത്തിനുശേഷം കരാർ മരവിപ്പിക്കുന്നതിലേക്ക് കടന്നിരുന്നില്ല. 2023-ൽ കരാർ പരിഷ്കരിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. കരാർ കാലപ്പഴക്കം ചെന്നതും പാകിസ്താന് അന്യായമായി പ്രയോജനപ്പെടുന്നതുമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

india pakisthan