/kalakaumudi/media/media_files/6ZJUbvCtm9SFJmE1VCm2.jpg)
ഇന്ന് ലോകം നേരിട്ടു കൊണ്ടിരിക്കുന്ന അപകടകരമായ ഒരു പ്രതിസന്ധിയാണ് പ്ലാസ്റ്റിക് മാലിന്യം. ഇങ്ങനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം ലോകത്തെ തന്നെ ഒരു ചവറ്റുകുട്ടയാക്കി തീർക്കുകയാണ്. ജലാശയങ്ങളെയും, മണ്ണിനെയും മലിനമാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കാണ് അത് ചെന്നെത്തുന്നത്. അടുത്തകാലത്തായി നടന്ന ഒരു പഠനത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ് എന്ന് കണ്ടെത്തി. ആഗോള പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് കഴിഞ്ഞ ആഴ്ച നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തിയത്. എന്നാൽ മലിനീകരണത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെടുന്ന ചൈന നാലാം സ്ഥാനത്താണ്. മാലിന്യം നിയന്ത്രിക്കുന്നതിലും വ്യവസ്ഥാപിതമായി സംസ്കരിക്കുന്നതിലും ചൈന കൂടുതൽ ഇടപെടൽ നടത്തുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, റഷ്യ, ബ്രസീൽ എന്നിവയാണ് മലിനീകരണത്തിൽ ചൈനക്ക് പിന്നിലുള്ള രാജ്യങ്ങൾ. ലോകത്ത് പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പകുതിയിലേറെയും ഈ എട്ട് രാജ്യങ്ങളുടെ സംഭാവനയാണ്.
ഇന്ത്യ ഓരോ വർഷവും ഏകദേശം 5.8 ദശലക്ഷം ടൺ പ്ലാസ്റ്റിക് കത്തിക്കുന്നു, 3.5 മീറ്റർ പ്ലാസ്റ്റിക്കുകൾ അവശിഷ്ടങ്ങളായി പരിസ്ഥിതിയിലേക്ക് പുരന്തള്ളുന്നു. മൊത്തത്തിൽ, ലോകത്ത് പ്രതിവർഷം 9.3 മില്ല്യൺ പ്ലാസ്റ്റിക് മലിനീകരണമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഈ പട്ടികയിൽ ഇന്ത്യ കഴിഞ്ഞാൽ അടുത്ത രാജ്യങ്ങളായ നൈജീരിയ (3.5 മില്ല്യൺ), ഇന്തോനേഷ്യ (3.4 മില്ല്യൺ), ചൈന (2.8 മില്ല്യൺ) എന്നിവയേക്കാൾ വളരെ കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നത്.
പ്രതിവർഷം ഇന്ത്യ ഉത്പ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ 604 താജ്മഹലുകളേക്കാൾ വലുതാണെന്നും പഠനം വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യു.കെയിലെ ലീഡ്‌സ് സർവകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളെ പറ്റിയുള്ള ഈ ഗുരുതരമായ കണ്ടെത്തലുകളുള്ളത്. കടലിന്റെ അടിത്തട്ടിലും പർവതങ്ങളുടെ മുകളിലും മനുഷ്യശരീരത്തിന്റെ ഉള്ളിലും വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അപകടകരമായ രീതിയിൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
നൈജീരിയയിലെ ലാഗോസ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന നഗരമെന്ന് മാലിന്യസംരക്ഷണത്തിൽ ഗവേഷകനായ കോസ്റ്റസ് വെലിസ് പറഞ്ഞു. തൊട്ടടുത്ത നഗരം ന്യൂഡൽഹിയാണ്. ലുവാണ്ട, അംഗോള, പാകിസ്ഥാനിലെ കറാച്ചിയും ഈജിപ്തിലെ അൽ ഖഹിറയുമാണ് പിന്നിൽ.
52,500 ടണ്ണിലധികം പ്ലാസ്റ്റിക് മലിനീകരണവുമായി യു.എസ് 90-ാം സ്ഥാനത്തും 5,100 ടണ്ണുമായി യു.കെ 135-ാം സ്ഥാനത്തുമാണ്. 2022-ൽ, ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ സമുദ്രങ്ങളടക്കമുള്ളവ മലിനീകരിക്കപ്പെടുന്നത് നിയന്ത്രണവിധേയമാക്കാൻ തീരുമാനിച്ചിരുന്നു.
രണ്ട് രീതിയിലാണെങ്കിലും മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും കടലിൽ അടിഞ്ഞുകൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മത്സ്യങ്ങളടക്കമുള്ള കടൽജീവികളെയും അവരുടെ നിലനിൽപ്പിനെയും ഇത് ഗുരുതരമായി ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിലും ഹൃദയം, തലച്ചോർ, കോശങ്ങൾ എന്നിവയിലെല്ലാം മൈക്രോ പ്ലാസ്റ്റിക് മാലിന്യത്തിന്റെ അംശങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. ഇവയുടെ സാന്നിധ്യം മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അശ്രദ്ധമായി മാലിന്യം വലിച്ചെറിയുന്നത് നമ്മൾ ശ്വസിക്കുന്നതിലും ഭക്ഷിക്കുന്നതിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ വ്യാപകമായുണ്ടാകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഭാവിതലമുറയെ വേട്ടയാടാൻ പോകുന്ന ഗുരുതരമായ പ്രശ്നമായി മൈക്രോ പ്ലാസ്റ്റിക് മാറുമെന്നും അവർ പറഞ്ഞു. മലിനീകരണം നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും പ്ലാസ്റ്റിക് വ്യവസായത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ലോകം ഗൗരവപരമായി ചിന്തിക്കണമെന്നും പഠനം മുന്നോട്ട് വെക്കുന്നു.