പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; പാകിസ്ഥാന്റെ എല്ലാ വിസകളും റദ്ദാക്കി

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം

author-image
Biju
New Update
sG

ന്യൂഡല്‍ഹി: പഹല്‍?ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകള്‍ ഞായറാഴ്ച റദ്ദാക്കും. മെഡിക്കല്‍ വിസകള്‍ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി. 

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

അതേസമയം, പെഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ആക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉ റപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷം ആയിരുന്നു മോദിയുടെ ശക്തമായ പ്രതികരണം.

 

kashmir attack today