ന്യൂഡൽഹി: അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ.‘മൈത്രി 2’ എന്ന പേര് നൽകിയിരിക്കുന്ന ഗവേഷണ കേന്ദ്രം അടുത്ത നാല് വർഷത്തിനകം സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.അന്റാർട്ടിക്കയിലെ  ഇന്ത്യയുടെ ഗവേഷണ പദ്ധതികൾ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൈത്രി 2 സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തിമാക്കി.
1989-ൽ പ്രവർത്തനം ആരംഭിച്ച മൈത്രിക്ക് പകരമാണ് പുതിയ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. രണ്ട് വർഷത്തിനകം ഗവേഷണ കേന്ദ്രത്തിന്റെ രൂപകൽപന പൂർത്തിയാകുമെന്നും ഭൗമ ശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവിയുമായ ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.പുതിയ ഗവേഷണ കേന്ദ്രം ആരംഭിക്കാനുള്ള പദ്ധതി എ.ടി.സി.എമ്മിൽ ഇന്ത്യ അവതരിപ്പിക്കും. സൗരോർജ്ജവും കാറ്റിൽ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കുന്ന തരത്തിലാണ് പുതിയ ഗവേഷണ കേന്ദ്രം നിർമിക്കുക.
അന്റാർട്ടിക്കയുടെ സംരക്ഷണത്തിനായി ഒപ്പുവച്ച ഉടമ്പടിയിൽ ഉൾപ്പടെ അംഗരാജ്യങ്ങളുടെ കൂടിയാലോചന യോഗം (എ.ടി.സി.എം) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൈത്രി, ഭാരതീ എന്നീ രണ്ട് ഗവേഷണ കേന്ദ്രങ്ങളിലായി വേനൽക്കാലത്ത് 100 ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് വരെ പര്യവേക്ഷണം ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ അന്റാർട്ടിക്കയിലുള്ളത്.
അന്റാർട്ടിക്കയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നയരൂപീകരണം ഇത്തവണ എടിഎസിഎമ്മിൽ നടക്കും. ഗവേഷണത്തിന് വേണ്ടിയല്ലാതെ അന്റാർട്ടിക്ക സന്ദർശിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ വർഷം 1.10 ലക്ഷം ടൂറിസ്റ്റുകളാണ് അന്റാർട്ടിക്ക സന്ദർശിച്ചത്.
പരിസ്ഥിതി ലോല മേഖലയായ അന്റാർട്ടിക്കയുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്.രണ്ടാം തവണയാണ് ഇന്ത്യ എടിഎസിഎമ്മിന് ആതിഥ്യം വഹിക്കുന്നത്. 2007-ൽ ന്യൂഡൽഹിയിലാണ് മുൻപ് ഇന്ത്യയിലെ സമ്മേളനം നടന്നത്. 30-ന് സമാപിക്കുന്ന സമ്മേളനത്തിൽ 56 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
