ട്രംപും മോദിയും ഫോണില്‍ സംസാരിച്ചേക്കും; യുഎസിന്റെ നീക്കം നിരീക്ഷിച്ച് ഇന്ത്യ

80-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഈ മാസം ന്യൂയോര്‍ക്കിലേക്ക് പോകാനിരിക്കെയാണ് എസ്.ജയശങ്കര്‍ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വ്യക്തത വരുത്തിയത്.

author-image
Biju
New Update
modi and trump

ന്യൂഡല്‍ഹി: യുഎസുമായി ഇന്ത്യ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അറിയിച്ചു. ട്രംപും മോദിയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. 

80-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഈ മാസം ന്യൂയോര്‍ക്കിലേക്ക് പോകാനിരിക്കെയാണ് എസ്.ജയശങ്കര്‍ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വ്യക്തത വരുത്തിയത്. മഞ്ഞുരുക്കത്തിനുള്ള സാധ്യത വര്‍ധിച്ചതോടെ മോദിയും ട്രംപും തമ്മില്‍ ഫോണിലൂടെ സംസാരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ത്യന്‍ സംഘത്തെ നയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

അതേസമയം, ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള പ്രസ്താവനകളില്‍ ട്രംപ് ഉറച്ചുനില്‍ക്കുന്നതാണ് ഇന്ത്യക്ക് ഇപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. വെടിനിര്‍ത്തല്‍ അവകാശവാദങ്ങളില്‍ നിന്ന് ട്രംപ് ഇതുവരെ പിന്മാറാത്തതും തീരുവത്തര്‍ക്കവും ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളായി തുടരുകയാണ്. അതിനാല്‍ തന്നെ യുഎസിന്റെ ഓരോ നീക്കവും വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ വിലയിരുത്തുന്നത്. 

എസ്സിഒ ഉച്ചകോടിക്ക് പിന്നാലെ യുഎസുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യാപാര വിഷയങ്ങളില്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന പ്രകോപനമായ പരാമര്‍ശങ്ങള്‍ ഈ നീക്കത്തിന് വിഘാതമാകുന്നതായാണ് സൂചന.

naredramodi