ഇന്ത്യ-യു.എസ് വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനകം

ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച് സംഭാഷണങ്ങള്‍ തുടരുകയാണ്. അന്തിമ കരാര്‍ മാര്‍ച്ച് പകുതിയോടെ ഔപചാരികമായി ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

author-image
Biju
New Update
modi and trump

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടവുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും അന്തിമരൂപം നല്‍കി നാലഞ്ച് ദിവസത്തിനകം ഒപ്പുവെക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. അതിന് ശേഷം, ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ 50ല്‍നിന്ന് 18 ശതമാനമാക്കി വെട്ടിക്കുറക്കുന്ന ഉത്തരവ് യു.എസ് പ്രസിഡന്റ് പുറത്തിറക്കും.

ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സംബന്ധിച്ച് സംഭാഷണങ്ങള്‍ തുടരുകയാണ്. അന്തിമ കരാര്‍ മാര്‍ച്ച് പകുതിയോടെ ഔപചാരികമായി ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് ശേഷമാണ് അമേരിക്കന്‍ ഇറക്കുമതിക്കു മേലുള്ള തീരുവ കുറക്കാന്‍ ഇന്ത്യക്ക് കഴിയുകയെന്ന് മന്ത്രിയും വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാളും അറിയിച്ചു. സംയുക്ത പ്രസ്താവന വന്നുകഴിഞ്ഞാല്‍ അത് നിയമപരമായ കരാറായി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.

നിയമപരമായ കരാറാണ് തീരുവ വെട്ടിക്കുറക്കാനുള്ള അധികാരം നല്‍കുക. അമേരിക്കയുടെ തീരുവ എക്സിക്യൂട്ടിവ് തീരുവയാണ്, അത് എക്സിക്യൂട്ടിവ് ഉത്തരവ് മുഖേന ഭേദഗതി വരുത്താം. എന്നാല്‍, ഇന്ത്യയുടെ തീരുവകള്‍ ഇഷ്ടരാജ്യ തീരുവകളാണ്. ലോക വ്യാപാര സംഘടനയിലെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ ചരക്കുകളില്‍ ചുമത്തുന്ന തീരുവയാണ് ഇഷ്ടരാജ്യ (എം.എഫ്.എന്‍) തീരുവ. അത് കരാര്‍ ഒപ്പുവെച്ച ശേഷം മാത്രമാണ് വെട്ടിക്കുറക്കാന്‍ കഴിയുകയെന്നും വാണിജ്യ സെക്രട്ടറി വിശദീകരിച്ചു.