ഇന്ത്യയിലെ അതിദരിദ്രരുടെ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ലോകബാങ്ക്. 11 വർഷത്തിനിടെ ഇന്ത്യയിലെ അതിദാരിദ്ര്യ നിരക്ക് 5.3 ശതമാനമായി കുറഞ്ഞെന്നാണ് ലോക ബാങ്കിന്റെ പുതുക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ അതി ദാരിദ്ര്യ നിരക്ക് 2011-12 ലെ 27.1 ശതമാനത്തിൽ നിന്ന് 2022-23 ൽ 5.3 ശതമാനമായി കുറഞ്ഞതായാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്. 11 വർഷത്തിനിടെ 26.9 കോടി ആളുകളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ ഇന്ത്യക്ക് കഴിഞ്ഞെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
2011-12 കാലത്ത് 65 ശതമാനം ദാരിദ്ര്യ നിരക്കും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു. 2022-23 ആകുമ്പോഴേക്കും ഇതേ സംസ്ഥാനങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ കുറവ് സംഭവിച്ചിരിക്കുന്നതും. ഗ്രാമീണ മേഖലയിലെ അതി ദാരിദ്ര്യം 18.4 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി കുറഞ്ഞെന്നും നഗര മേഖലയിലെ അതി ദാരിദ്ര്യം 10.7 ശതമാനത്തിൽ നിന്ന് 1.1 ശതമാനമായി 11 വർഷം കൊണ്ട് മാറിയെന്നും കണക്കിൽ പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, ജൻ ധൻ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങളും ഭവന നിർമ്മാണം,പാചക ഇന്ധന ലഭ്യത, ബാങ്കിംഗ് സേവനങ്ങൾ , ആരോഗ്യ സംരക്ഷണം എന്നിവയിലെ പുരോഗതിയും ദരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.