ഇന്‍ഡിഗോ പ്രതിസന്ധി: നാല് ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെ പുറത്താക്കി

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വിശദീകരണം നല്‍കാന്‍ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഹാജരാകണമെന്നാണ് നിര്‍ദേശം

author-image
Biju
New Update
indigo

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ ഡിജിസിഎ നീക്കം ചെയ്തു. എയര്‍ലൈന്‍സ് സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവയുടെ മേല്‍നോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. 

അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വിശദീകരണം നല്‍കാന്‍ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് ഹാജരാകണമെന്നാണ് നിര്‍ദേശം. രാജ്യവ്യാപക സര്‍വീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം തേടുന്നതിനായാണ് നടപടി. ഇന്നലെയും ഇന്‍ഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുമ്പാകെ ഹാജരായിരുന്നു. സര്‍വീസ്

പ്രതിസന്ധി മനപ്പൂര്‍വം ഇന്‍ഡിഗോ സൃഷ്ടിച്ചതാണെന്ന സംശയങ്ങള്‍ക്കിടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച് മറ്റു കമ്പനികള്‍ക്ക് കൈമാറുന്നതുള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. വിമാന യാത്ര നിരക്കുകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന് നിര്‍ദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്‌സഭ പരിഗണിച്ചേക്കും. വടകര എംപി ഷാഫി പറമ്പിലിന്റെ പ്രമേയമാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഉയര്‍ന്ന വിമാന നിരക്കുകള്‍ നിയന്ത്രിക്കാന്‍ അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനം വേണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു. കേരളത്തില്‍ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോണ്‍ ബ്രിട്ടാസിന്റെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച രാജ്യസഭയില്‍ തിങ്കളാഴ്ച തുടരും.