/kalakaumudi/media/media_files/2025/08/14/op-2025-08-14-12-17-25.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധര്‍. അഞ്ച് പാക്ക് വ്യോമസേന ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യന്‍ വ്യോമസേന തകര്‍ത്തുവന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധര്‍ പുറത്തുവിട്ടത്.
72 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധന്‍ ടോം കൂപ്പര്‍ പറഞ്ഞത്. ''അഞ്ച് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന്റെ തെളിവുകള്‍ ഞങ്ങള്‍ കണ്ടു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ നിലത്ത് തകര്‍ന്നു കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.'' എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂപ്പര്‍ പറഞ്ഞു.
കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പര്‍ പറയുന്നു. 300 കിലോമീറ്റര്‍ ദൂരെ നിന്നു കൃത്യതയോടെ വെടിവച്ചിട്ടുവെന്നത് ചരിത്ര നേട്ടമാണെന്നും വ്യോമസേനയുടെ അസാധാരണ നേട്ടത്തെ പ്രശംസിക്കുന്നതായും കൂപ്പര്‍ പറഞ്ഞു. യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിനിടെ പോലും 200 കിലോമീറ്റര്‍ ദൂരത്തില്‍നിന്ന് മാത്രമേ ശത്രുവിന്റെ വിമാനത്തെ വെടിവച്ചിട്ടിള്ളൂവെന്നും കൂപ്പര്‍ ചൂണ്ടിക്കാട്ടി. എസ് 400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സംവിധാനം ഇന്ത്യ കൃത്യമായി വിനിയോഗിച്ചെന്നും കൂപ്പര്‍ പറയുന്നു.