റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്കെതിരെ സംസ്ഥാന ഭവന ബോര്‍ഡിൽ പരാതി ലഭിച്ചതായി റിപ്പോർട്ട്.ധോണിയുടെ റാഞ്ചിയിലെ വീട് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് പരാതി. ധോണിയുടെ ഹാര്‍മു ഹൗസിങ് കോളനിയിലെ വീടിനെതിരെയുള്ള ആരോപണത്തില്‍ ജാര്‍ഖണ്ഡ് സംസ്ഥാന ഭവന ബോര്‍ഡ് അന്വേഷണം ആരംഭിച്ചു. ധോണിയുടെ ഉടമസ്ഥതയിലുള്ള വീട് നിയമങ്ങള്‍ തെറ്റിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പരാതി ലഭിച്ചതായി ഭവന ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് ലാല്‍ പാസ്വാന്‍ പറഞ്ഞു.പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ധോണിക്ക് നോട്ടീസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അഞ്ച് കറ്റാ ഭൂമി ഹാര്‍മു ഹൗസിങ് കോളനിയില്‍ ധോണിക്ക് ഇഷ്ടദാനമായി അനുവദിച്ചിരുന്നു. ഈ സ്ഥലത്ത് താരം ആഡംബര വീട് പണിതു. എന്നാല്‍ പിന്നീട് റാഞ്ചി സിമാലിയയിലെ ഫാംഹൗസിലേക്ക് ധോണി താമസം മാറ്റുകയായിരുന്നു.
തുടർന്ന് ധോണിയുടെ ഉടമസ്ഥയിലുള്ള വീട്ടില്‍ സ്വകാര്യ ലാബ് തുടങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥാപനത്തിന്റെ സൈന്‍ ബോര്‍ഡും സ്ഥാപിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ ഉപയോഗിച്ചതിന് ഏകദേശം 300ളം വസ്തു ഉടമകള്‍ക്ക് ഭവന ബോര്‍ഡ് ഇതിനകം നോട്ടീസ് നല്‍കിയിട്ടുണ്ട്.