രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (CrPC), ഇന്ത്യൻ തെളിവ് നിയമം എന്നിവ ചരിത്രമാകുന്നു. ഐപിസിക്ക് പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബിഎസ്എ) നിലവിൽ വരും.
ഇന്ന് അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും.
സീറോ എഫ്ഐആർ, പൊലീസ് പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യൽ, ഇലക്ട്രോണിക് സമൻസ്, ഗുരുതര കുറ്റകൃത്യങ്ങളുടെ വിഡിയോ ചിത്രീകരണം തുടങ്ങിയവ പുതിയ നിയമത്തിലെ പ്രധാന മാറ്റങ്ങളാണ്. ഐപിസിക്ക് പകരമെത്തുന്ന ഭാരതിയ ന്യായ് സൻഹിത സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വലിയ പ്രധാന്യം നൽകുന്നു.