ഇന്ത്യക്കാര്‍ക്കുള്ള വീസരഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാന്‍

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാന്‍ നടപ്പിലാക്കിയത്. നാലു നിബന്ധനകള്‍ക്ക് വിധേയമായാണ് ഇന്ത്യക്കാര്‍ക്ക് വീസാരഹിത സന്ദര്‍ശനം ഇറാന്‍ അനുവദിച്ചിരുന്നത്.

author-image
Biju
New Update
iran

ന്യൂഡല്‍ഹി: സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വീസ ഇളവ് നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഇതുപ്രകാരം വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ ഇറാന്‍ നല്‍കിയിരുന്ന അനുമതി ഇറാന്‍ റദ്ദാക്കി. 

ഇതോടെ, ഈ മാസം 22 മുതല്‍ ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വീസ എടുക്കേണ്ടിവരും. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് വീസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം.

'തൊഴില്‍ വാഗ്ദാനങ്ങള്‍ അല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് തുടര്‍യാത്ര ഉറപ്പുനല്‍കി ഇന്ത്യന്‍ പൗരന്മാരെ വശീകരിച്ച് ഇറാനിലേക്ക് കൊണ്ടുപോയ നിരവധി സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാധാരണ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലഭ്യമായിരുന്ന വീസ ഇളവ് സൗകര്യം ദുരുപയോഗം ചെയ്ത് വ്യക്തികളെ കബളിപ്പിച്ച് ഇറാനിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ഇറാനില്‍ എത്തിയ ശേഷം അവരില്‍ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്നതായും വിവരം ലഭിച്ചു. ക്രിമിനല്‍ സംഘങ്ങള്‍ വീസ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഉദ്ദേശിച്ചാണ് നടപടി. ഈ മാസം 22 മുതല്‍ സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇറാനില്‍ പ്രവേശിക്കുന്നതിനോ അതുവഴി കടന്നുപോകുന്നതിനോ വീസ എടുക്കേണ്ടി വരും. ഇറാന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും വീസ രഹിത യാത്രയോ ഇറാന്‍ വഴി മൂന്നാം രാജ്യങ്ങളിലേക്കുള്ള തുടര്‍യാത്രയോ വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരെ ഒഴിവാക്കാനും നിര്‍ദേശിക്കുന്നു'  വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാന്‍ നടപ്പിലാക്കിയത്. നാലു നിബന്ധനകള്‍ക്ക് വിധേയമായാണ് ഇന്ത്യക്കാര്‍ക്ക് വീസാരഹിത സന്ദര്‍ശനം ഇറാന്‍ അനുവദിച്ചിരുന്നത്. 

സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ള വ്യക്തികള്‍ക്ക് ആറ് മാസത്തിലൊരിക്കല്‍ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാമായിരുന്നു. പരമാവധി 15 ദിവസം വരെ താമസിക്കാനായിരുന്നു അനുമതി. വിമാനമാര്‍ഗം വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് മാത്രമാണ് വീസരഹിത പ്രവേശനം അനുവദിച്ചിരുന്നത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവയുള്‍പ്പെടെ 32 രാജ്യങ്ങള്‍ക്കാണ് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ഇറാന്‍ പ്രഖ്യാപിച്ചത്.