ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ഭാര്യ നൽകുന്ന ബലാത്സംഗ പരാതിയിൽ ഭർത്താവിനെ പ്രതി ചേർക്കാനാകില്ല. ഈ പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം.
അതേസമയം പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന എന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം. വിഷയം സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഭർതൃ ബലാത്സംഗം കുറ്റമാക്കിയാൽ ദൂരവ്യാപകമായ ഫലമുണ്ടാകുമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു.
സമ്മതം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയുമാകുമെന്ന് കേന്ദ്രം പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തെ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.