'സ്പാഡെക്സ്' വിക്ഷേപണം നാളെ

രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുക

author-image
Punnya
New Update
spadex

ശ്രീഹരിക്കോട്ട: രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ആദ്യമായി കൂട്ടിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ഡോക്കിംഗ് പരീക്ഷണം നാളെ. സ്പാഡെക്സ് (Space Docking Experiment) എന്നാണ് ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. രാത്രി 9.58നാണ് ഇരട്ട പേടകങ്ങളുമായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കുക. ഭാവി ചാന്ദ്രദൗത്യങ്ങളിലും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ നിര്‍മാണത്തിനും അനിവാര്യമായ സാങ്കേതികവിദ്യയായ ഡോക്കിംഗിന്റെ ചരിത്ര പരീക്ഷണമാണ് സ്പാഡെക്‌സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. എസ്ഡിഎക്സ്01 (SDX01ചേസര്‍), എസ്ഡിഎക്സ്02 (SDX02- ടാര്‍ഗറ്റ്) എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങളുടെ പേര്. രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏതാണ്ട് 220 കിലോഗ്രാം വീതമാണ് ഭാരം. ഒറ്റ വിക്ഷേണത്തിന് ശേഷം വേര്‍പെടുന്ന ഈ പേടകങ്ങള്‍ തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ പതിയെ കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുക (ഡോക്കിംഗ്). ഇസ്രൊയുടെ സ്പാഡെക്‌സ് ദൗത്യം 66 ദിവസം നീണ്ടുനില്‍ക്കും. അതേസമയം രണ്ട് വര്‍ഷത്തെ ആയുസ് ഈ ഉപഗ്രഹങ്ങള്‍ക്കുണ്ടാകും. എസ്ഡിഎക്സ്01, എസ്ഡിഎക്സ്02 എന്നീ കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് പുറമെ ഗവേഷണാവശ്യങ്ങള്‍ക്കുള്ള 24 പേലോഡുകളും പിഎസ്എല്‍വി-സി60 വഹിക്കും. സ്പാഡെക്‌സ് പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ മാത്രം രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, റഷ്യ, ചൈന എന്നീ ബഹിരാകാശ വമ്പന്‍മാരുടെ കൈവശം മാത്രമാണ് നിലവില്‍ ഈ സാങ്കേതികവിദ്യയുള്ളത്. ഭാവിയില്‍ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ മൊഡ്യൂളുകളെ വിവിധ ഘട്ടങ്ങളായി വിക്ഷേപിച്ച് ബഹിരാകാശത്ത് വച്ച് ഡോക്കിംഗിലൂടെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.

orbit Spadex isro