/kalakaumudi/media/media_files/kERYSOSisKgWC1FbLqe8.jpeg)
കൊളംബോ: ശ്രീലങ്കയുടെ പുതിയ ഭരണ നേതൃത്വവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിനി അമരസൂര്യ എന്നിവരുമായാണ് ജയശങ്കർ കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബയിലെത്തിയ വിദേശകാര്യ മന്ത്രി ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ശ്രീലങ്കയിലെ ഭരണ മാറ്റത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ കൊളംബോയിലെത്തിയത്. ശ്രീലങ്കയുടെ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും പുതിയ ഉത്തരവാദിത്തത്തിൽ ആശംസകൾ അറിയിച്ചതായി ജയശങ്കർ എക്സിലൂടെ വ്യക്തമാക്കി. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രീലങ്കൻ ഭരണ നേതൃത്വവുമായി ചർച്ച ചെയ്തെന്നും ഇരു രാജ്യങ്ങളും ഇക്കാര്യത്തിൽ സഹകരിച്ച് മുന്നോട്ടുപോകാൻ ധാരണയായതായും വിദേശകാര്യ മന്ത്രി വിവരിച്ചു.
അതിനിടെ എസ് ജയശങ്കർ പാകിസ്ഥാനിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായി. ഈ മാസം 15, 16 തീയതികളിൽ ജയശങ്കർ ഇസ്ലാമാബാദ് സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാകുമിത്. ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്.