ഡൽഹി : പഹൽഗാമിലെ ഭീകരാക്രമണം നടന്ന ബൈസരണ്‍ താഴ് വര നേരത്തെ തുറന്നു നൽകിയത് അറിഞ്ഞില്ലെന്ന കേന്ദ്ര വാദം തള്ളി ജമ്മു കശ്മീര്‍ സര്‍ക്കാര്‍. അത്തരമൊരു കീഴ് വഴക്കം നിലവിലില്ലെന്നും ജമ്മു കശ്മീര്‍ പൊലീസ് ഇക്കാര്യത്തിൽ കേന്ദ്രാനുമതി തേടാറില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അമര്‍നാഥ് യാത്ര കാലത്ത് മാത്രമല്ല താഴ് വര തുറന്ന് നൽകാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജൂണിൽ അമര്‍നാഥ് യാത്രക്കായി തുറക്കാറുള്ള ബൈസരണ്‍ താഴ് വര ഏപ്രിൽ 20ന് തുറന്നത് സുരക്ഷാസേന അറിഞ്ഞില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ സര്‍വകക്ഷി യോഗത്തിൽ അറിയിച്ചതായി പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. താഴ് വര തുറന്നതിന് അനുമതി തേടിയിരുന്നില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും പ്രതിപക്ഷ നേതാക്കള്‍ യോഗത്തിനുശേഷം അറിയിച്ചിരുന്നു. താഴ് വര തുറന്നു നൽകിയതിൽ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്.