ഡൽഹി: ജമ്മു കശ്മീരിലെ ജമ്മു, ഉധംപൂർ ലോക്സഭാ സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ജമ്മു ലോക്സഭാ മണ്ഡലത്തിൽ ബിജെപിയുടെ ജുഗൽ കിഷോർ ശർമ്മയും ഉധംപൂരിൽ പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗുമാണ് ലീഡ് ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ 32 സ്ഥാനാർത്ഥികളുമുണ്ട്. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടത്തിൽ ഇൻഡ്യാ മുന്നണിയാണ് ലീഡ് ചെയ്തിരുന്നത്.
നാഷണൽ കോൺഫറൻസ് പാർട്ടി ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് താഴെ പോയി. മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും യഥാക്രമം അനന്തനാഗ്-രജൗരി, ബാരാമുള്ള സീറ്റുകളിൽ പിന്നിലാണ്.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ വോട്ടിംഗ് ശതമാനം, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാനുള്ള ജനങ്ങളുടെ ഉത്സാഹം പ്രകടമാക്കിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ വളരെയധികം ആവേശഭരിതരാക്കിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ പറഞ്ഞിരുന്നു.