/kalakaumudi/media/media_files/2025/04/23/W3YNTFO4nlsYNdRY1lE0.png)
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപാനലിനെ പിന്തുണച്ച് മുസ്‌ലിംലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ്.
സിപിഐഎംഎലിന്റെ സംഘടനയായ ഐസയും എസ്എഫ്‌ഐ വിമതരുടെ ഡിഎസ്എഫും ചേർന്നുള്ള സഖ്യത്തിനാണ് പിന്തുണ. ക്യാംപസിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ വിജയസാധ്യത നോക്കിയാണ് തീരുമാനമെടുത്തത്. പ്രധാനപ്പെട്ട സംഘടനയെങ്കിലും കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം കാരണമാണ് എസ്എഫ്‌ഐയെ പിന്തുണയ്ക്കാതിരുന്നതെന്നും എംഎസ്എഫിന്റെ ദേശീയനേതാവ് പറഞ്ഞു.
നിലവിൽ യൂണിയൻ ഭരിക്കുന്ന ഇടതുസഖ്യം ഇത്തവണ ഐസയുടെയും സിപിഎമ്മിന്റെ എസ്എഫ്‌ഐയുടെയും നേതൃത്വത്തിൽ പിരിഞ്ഞാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇടതുകോട്ടയെങ്കിലും സംഘടനകൾക്ക് ഐക്യമില്ലാതായതോടെ വോട്ട് ചിതറുമെന്നുറപ്പാണ്. അവസരം പ്രയോജനപ്പെടുത്തി വിജയിക്കാനാണ് ബിജെപിയുടെ വിദ്യാർഥിസംഘടനയായ എബിവിപി ശ്രമിക്കുന്നത്. അതു തടയാൻ ഇന്ത്യ സഖ്യ വിദ്യാർഥിസംഘടനകൾ ശ്രമിക്കണമായിരുന്നെന്ന അഭിപ്രായം എംഎസ്എഫിനുണ്ട്. കാംപസിലെ ഫാസിസ്റ്റ്‌വിരുദ്ധ ശക്തികൾക്കിടയിൽ വിശാലസമവായമുണ്ടാക്കാൻ കഴിയാത്തതിൽ നിരാശരാണെന്ന് സംഘടന പ്രസ്താവനയിറക്കി. ഇന്ത്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകളെ ഒന്നിപ്പിച്ചുനിർത്താൻ എംഎസ്എഫ് ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. അതു പരാജയപ്പെട്ടതോടെ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ ജയ സാധ്യത പരിഗണിച്ച് ഇടതുപാനലിനെ പിന്തുണയ്ക്കുകയായിരുന്നു. അതിനിടെ, ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പ് സമിതി പോലീസിന്റെ സുരക്ഷയാവശ്യപ്പെട്ട് സർവകലാശാലാ അധികൃതരെ സമീപിച്ചു. 25-ന് വോട്ടെടുപ്പ് നടത്തി 28-ന് ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്.