ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസായി മേയ് 14 ന് സത്യപ്രതിജ്ഞ ചെയ്യും

നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറുമാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. 2007ല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ബിആര്‍ ഗവായ്.

author-image
Biju
New Update
fgg

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു.

52ാമത് ചീഫ് ജസ്റ്റിസായി ബിആര്‍ ഗവായ് മെയ് 14ന് സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കും.

നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറുമാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. 2007ല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായ കെ.ജി. ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദളിത് വ്യക്തിയായിരിക്കും ബിആര്‍ ഗവായ്.

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള അദ്ദേഹം 1985-ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. മുന്‍ അഡ്വക്കേറ്റ് ജനറലും മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയുമായിരുന്ന ബാരിസ്റ്റര്‍ രാജ ഭോണ്‍സാലെയോടൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1987 മുതല്‍ 1990 വരെ ബോംബെ ഹൈക്കോടതിയില്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു. അതിനുശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് മുമ്പാകെ പ്രാക്ടീസ് ചെയ്തു. 

1992 ഓഗസ്റ്റില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. 2000-ല്‍ നാഗ്പൂര്‍ ബെഞ്ചിന്റെ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. ജസ്റ്റിസ് ഗവായ് 2003-ല്‍ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2005-ല്‍ സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019-ല്‍ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

സുപ്രീം കോടതി ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് ഗവായ് നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു. 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധി എന്നിവ ഇതില്‍ ചിലതാണ്.

 

Justice BR Gavai