ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി; സത്യപ്രതിജ്ഞ നവംബര്‍ 24ന്

ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അഭിനന്ദിച്ചു. തന്റെ പിന്‍ഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.

author-image
Biju
New Update
SURYKANTH

ന്യൂഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്തിനെ രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. നവംബര്‍ 24നാണ് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുക. ജസ്റ്റിസ് ബി.ആര്‍.ഗവായ് വിരമിക്കുന്നതോടെയാണ് പുതിയ ചീഫ് ജസ്റ്റിസ് നിയമനം. 

ജസ്റ്റിസ് സൂര്യകാന്തിനെ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അഭിനന്ദിച്ചു. തന്റെ പിന്‍ഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. നവംബര്‍ 23നാണ് ബി.ആര്‍.ഗവായ് വിരമിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9വരെ സേവനകാലാവധിയുണ്ട്.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിയായ ജസ്റ്റിസ് സൂര്യകാന്ത് സംസ്ഥാനത്തു നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ്. 38-ാം വയസ്സില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്നു. 42-ാം വയസ്സില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറില്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റത്.