Kallakurichi hooch tragedy old methanol distilled in wrong ratio says police
ചെന്നൈ : കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിന് കാരണം വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെത്തനോൾ എന്ന് കണ്ടെത്തൽ. മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് വിഷമദ്യ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. 25 ലിറ്റർ സ്പിരിറ്റ് ആറിരട്ടി ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണ് വാറ്റിയിരുന്നത്. ഈ അനുപാതം തെറ്റിയതും പഴകിയ മെത്തനോൾ ഉപയോഗിച്ചതും ദുരന്ത കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കള്ളക്കുറിച്ചിയിലെ വാറ്റുകാർ അനധികൃത സ്പിരിറ്റ് വാങ്ങിയിരുന്ന വെള്ളിമലൈ എന്നയിടത്ത് രണ്ട് മാസം മുൻപ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ നിന്നാണ് സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇതോടെ ഗോവിന്ദ രാജു സ്പിരിറ്റിന് പകരം മെത്തനോൾ വാങ്ങാൻ തുടങ്ങിയെന്നും പൊലീസ് കണ്ടെത്തി.
അതെസമയം വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും രൂക്ഷ വിമർശനമുയർത്തിയ മദ്രാസ് ഹൈക്കോടതി, അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഉത്തരവിട്ടിട്ടുണ്ട്. വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ചിന്നദുരൈയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.