ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തബാധിതരെ ആശുപത്രിയിലെത്തി സന്ദർശിച്ച് മക്കൾ നീതി മയ്യം പാർട്ടിയുടെ അധ്യക്ഷനും നടനുമായ കമൽഹാസൻ. വിഷമദ്യ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്ന കള്ളക്കുറിച്ചിയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു താരമെത്തിയത്.
തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌യും നേരത്തെ കള്ളക്കുറിച്ചിയിലെത്തിയിരുന്നു. വിഷമദ്യ ദുരന്തം സ്റ്റാലിൻ സർക്കാരിനെതിരെ വലിയ പ്രതിഷേധമായി മാറുന്ന ഘട്ടത്തിലാണ് സിനിമാ താരങ്ങൾ കള്ളക്കുറിച്ചിയിലേക്ക് എത്തുന്നത്.
ദുരന്തത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കരുണാപുരം ദലിത് ഗ്രാമത്തിലാണെന്നാണ് പുറത്തു വരുന്ന കണക്കുകൾ. 57 പേർ മരിച്ചതിൽ 32 പേരും ഈ ഗ്രാമത്തിൽ നിന്നുള്ളവരാണ്.