/kalakaumudi/media/media_files/V43twEwsv1nhbY9hKZxd.jpg)
ബംഗളൂരു: മുപ്പത് വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനെ അന്വേഷിച്ച് വീട്ടുകാർ. അതും മുപ്പത് വർഷം മുമ്പ് മരണപ്പെട്ട യുവാവിനെ. വിചിത്ര പരസ്യം കണ്ട് എല്ലാവരും ഞെട്ടി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂരിലാണ് സംഭവം. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു ചെന്നവർക്ക് മുന്നിൽ തങ്ങളുടെ അവസ്ഥയും കുടുംബം വിവരിച്ചു.
കൂലെ മഡിമെ, പ്രേത മഡുവെ എന്നൊക്കെ അറിയപ്പെടുന്ന ആചാരം നടപ്പിലാക്കാനാണ് കുടുംബം പരസ്യം നൽകിയത്. ഉഡുപ്പിയിലുൾപ്പടെ പ്രചാരത്തിലുള്ള പ്രേത വിവാഹമാണിത്. മരണപ്പെട്ട അവിവാഹിതരുടെ വിവാഹം കുടുംബം നടത്തുന്നതാണ് ഈ ആചാരം. കുടുംബത്തിലുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങൾക്കുള്ള പരിഹാരമാണ് ഈ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി. കുടുംബത്തിലുണ്ടാകുന്ന പല പ്രശ്നൾക്കും കാരണം മരണപ്പെട്ട മകൾ അവിവാഹിതയായതാണെന്ന് ആരോ പറഞ്ഞതുപ്രകാരമാണ് പരസ്യം നൽകിയത്.
കുട്ടിയായിരുന്നപ്പോഴാണ് മകൾ മരിക്കുന്നത്. അതിനുശേഷം കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി. പ്രശ്നങ്ങൾക്ക് അറുതി വരുത്താനും മകളുടെ ആത്മാവിന് ശാന്തി നൽകാനും വേണ്ടിയാണ് വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചത്. ഇത്തരം വിവാഹങ്ങളിൽ ജാതിയും മതവും പൊരുത്തപ്പെടണമെന്നതാണ് എടുത്തു പറയേണ്ട കാര്യം. കുലാൽ എന്ന ജാതിയിലും ബാംഗേര എന്ന ഗോത്രത്തിലും ഉൾപ്പെടുന്ന വരനെയാണ് ദക്ഷിണ കന്നഡയിലെ ഈ കുടുംബം തേടുന്നത്.
കർണാടകയുടെ ദക്ഷിണ മേഖല ഉൾപ്പെടുന്ന ചില ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്താറുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. മരണപ്പെട്ടവരുടെ വിവാഹം ഇത്തരക്കാർ ഏറെ വൈകാരിക പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഈ വിഭാഗത്തിലുള്ളവരുടെ രീതികൾ പരിചയമുള്ളവർ വിശദീകരിക്കുന്നു. പത്രത്തിലെ പരസ്യം കണ്ട് ഇതിനോടകം തന്നെ 50ലധികം വിവാഹാലോചനകൾ വന്നുവെന്ന് കുടുംബം വ്യക്തമാക്കി. ഇവരിൽ യോഗ്യരായവരെ തിരഞ്ഞെടുത്ത് മകളുടെ മംഗല്യം നടത്തുകയാണ് കുടുംബത്തിന്റെ സ്വപ്നം. മകളുടെ മരണത്തോടെ വന്നുചേർന്ന ദൗർഭാഗ്യങ്ങൾ അവളുടെ വിവാഹത്തോടെ അവസാനിക്കും എന്നാണ് ഇവരുടെ വിശ്വാസം.