ബെംഗളൂരു: കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനം അന്തിമമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. വീരശൈവ-ലിംഗായത്ത്, എസ്‌സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചില മന്ത്രിമാർ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധിയുണ്ടായത്.
സിദ്ധരാമയ്യ മന്ത്രിസഭയിൽ വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ഡികെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തുള്ളത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അന്തിമമായിരിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
സഹകരണ മന്ത്രി കെ എൻ രാജണ്ണ, ഭവന മന്ത്രി ബി ഇസഡ് സമീർ അഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർക്കായി മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ വർഷം മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുള്ള കടുത്ത മത്സരത്തിനൊടുവിൽ ഒത്തുതീർപ്പ് ഫോർമുലയായി ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് തീരുമാനമെടുത്തിരുന്നു.