കണ്‍മുന്നില്‍ ഭര്‍ത്താവിന്റെ മരണം കണ്ട് പല്ലവി

ഏപ്രില്‍ 19നാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. മകന് വിശന്നപ്പോള്‍ മഞ്ജുനാഥ് ഭക്ഷണം വാങ്ങാനായി പോയ സമയത്താണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് പല്ലവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

author-image
Biju
New Update
df

ശ്രീനഗര്‍: കര്‍ണാടകയില്‍നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം കശ്മീരിലെത്തിയ ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവുവിനെ കാത്തിരുന്നത് ദുരന്തം. ശിവമോഗയിലെ അറിയപ്പെടുന്ന വ്യവസായിയായ മഞ്ജുനാഥിനെ ഭാര്യ പല്ലവിയുടെ മുന്നില്‍വച്ചാണ് ഭീകരര്‍ വെടിവച്ചു വീഴ്ത്തിയത്. 

ഏപ്രില്‍ 19നാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. മകന് വിശന്നപ്പോള്‍ മഞ്ജുനാഥ് ഭക്ഷണം വാങ്ങാനായി പോയ സമയത്താണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് പല്ലവി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

'സുരക്ഷാ ഉദ്യോഗസ്ഥര്‍ മോക് ഡ്രില്ലോ മറ്റോ നടത്തുന്നുവെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിയേറ്റു വീണ ഭര്‍ത്താവിനെ കണ്ടത്. ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു അദ്ദേഹം. രക്ഷപ്പെടൂ, രക്ഷപ്പെടൂവെന്ന് അലറിവിളിച്ച് ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്നവര്‍ ഓടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'പഹല്‍ഗാമിലെ ആശുപത്രിക്കിടക്കയില്‍ ഇരുന്ന് വിറയല്‍ മാറാത്ത സ്വരത്തില്‍ പല്ലവി പറഞ്ഞു.

എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂവെന്ന് ഭീകരരോട് പറഞ്ഞപ്പോള്‍ 'പോയി മോദിജിയോട് പറയൂ' എന്നാണ് ഭീകരരില്‍ ഒരാള്‍ മറുപടി തന്നതെന്നും പല്ലവി കൂട്ടിച്ചേര്‍ത്തു.

മഞ്ജുനാഥിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

 

kashmir attack today