ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലുള്ളിൽവച്ച് സി.ബി.ഐ ചോദ്യം ചെയ്തെന്ന് റിപ്പോർട്ട്. രണ്ട് ദിവസങ്ങളിലായി ഒരു മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് വിവരം. വിചാരണ കോടതി നൽകിയ ജാമ്യം ഹൈകോടതി തടഞ്ഞ നടപടിയെ ചോദ്യംചെയ്ത് നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നടപടി.
സി.ബി.ഐക്കെതിരെ എ.എ.പി നേതാവ് സഞ്ജയ് സിങ് രംഗത്തുവന്നു, കെജ്രിവാളിനെതിരെ കേന്ദ്ര ഏജൻസി വ്യാജ കേസുണ്ടാക്കുകയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചു. കെജ്രിവാളിനെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിയമനടപടികളെ അട്ടിമറിക്കുകയാണ്. ബി.ജെ.പിയുടെ അതിക്രമം രാജ്യത്തെ ജനം കാണുന്നുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ എങ്ങനെ നീതി ലഭിക്കുമെന്നും സഞ്ജയ് സിങ് ചോദിച്ചു.
ജൂൺ 20നാണ് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടുത്ത ദിവസം താൽക്കാലികമായും ചൊവ്വാഴ്ച പൂർണമായും ഹൈകോടതി ജാമ്യം തടഞ്ഞു. വിചാരണ കോടതിയുടെ നടപടിയിൽ പിഴവുണ്ടെന്നും കേസിൽ മനസ്സിരുത്തിയില്ലെന്നും ഹൈകോടതി വിമർശിച്ചു. ഹൈകോടതി നടപടിയെ ചോദ്യംചെയ്ത് കെജ്രിവാളിൻറെ അഭിഭാഷകൻ നൽകിയ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.