/kalakaumudi/media/media_files/uTE7nuFRvYIGZiPROTvz.jpg)
എഎപി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ രാജ്യസഭയിലേക്കെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി നേതൃത്വം. കെജരിവാളിന് പാർട്ടി നേതൃത്വതലത്തിൽ വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് എഎപി നേതൃത്വം അഭ്യൂഹങ്ങൾക്ക് വിരാമമിടുന്നത്.ആം ആദ്മി പാർട്ടിയെ ദേശീയ തലത്തിൽ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാവാണ് കെജരിവാളെന്ന് മുതിർന്ന എഎപി നേതാവ് സോമനാഥ് ഭാരതി പ്രതികരിച്ചു. എഎപി ദേശീയ വക്താവ് പ്രിയങ്ക കക്കാറും സമാനമായ നിലപാടാണ് പങ്കുവച്ചത്. കെജരിവാൾ രാജ്യസഭയിലേക്ക് എത്തുന്നു എന്ന വാർത്ത തീർത്തും തെറ്റാണെന്നും പ്രിയങ്ക വാർത്താ ഏജൻസിയോട് പ്രതികരിച്ചു. കെജരിവാൾ എഎപി കൺവീനറാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എതെങ്കിലും സംസ്ഥാനത്ത് മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും എഎപി വക്താവ് ചൂണ്ടിക്കാട്ടി.കെജരിവാൾ രാജ്യസഭയിലേക്ക് എന്ന റിപ്പോർട്ടുകളെ പരിഹസിച്ച് ഡൽഹി ബിജെപി ഘടകം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കെജരിവാളിന് അധികാര ഭ്രമമാണെന്ന നിലയിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ. അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തിൽ നിന്നും നിലവിൽ രാജ്യസഭാംഗമായ സഞ്ജീവ് അറോറ ജനവിധി തേടുമെന്ന റിപ്പോർട്ടുകളായിരുന്നു അരവിന്ദ് കെജരിവാൾ രാജ്യസഭയിലേക്ക് എന്ന ചർച്ചകൾക്ക് തുടക്കമിട്ടത്.