Hardeep Singh Nijjar, a Canadian citizen, was wanted in India on various terror charges
ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ പിടിയിലായതായി റിപ്പോർട്ട്. കരൻ പ്രീത് സിങ്, കമൽ പ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് കാനഡയിൽ പിടിയിലായത്.നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണിതെന്ന് കാനഡ ആസ്ഥാനമായ സി ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെ എഡ്മണ്ടണിലെ താമസസ്ഥലത്ത് നിന്നാണ് ഇവർ അറസ്റ്റിലയാത്.വിദ്യാർഥികളായാണ് പ്രതികൾ കാനഡയിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. 10 മാസം താമസം വന്നാലും കുടുംബത്തിനും സമുദായത്തിനും അനുകൂലമായ നടപടിയാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്ന് ബി.സി. ഗുരുദ്വാര കൗൺസിൽ വക്താവ് മൊനീന്ദർ സിങ് പറഞ്ഞു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കാനഡ ആസ്ഥാനമായ സി.ബി.സി ന്യൂസ് മാർച്ച് ഒമ്പതിന് പുറത്തുവിട്ടരുന്നു. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. നിജ്ജാറിൻറെ ചാരനിറത്തിനുള്ള ടോഡ്ജ് റാം പിക്കപ്പ് ട്രക്ക് ഗുരുദ്വാരയിൽ നിന്ന് പുറത്തേക്ക് പോകുന്നതും വെള്ള സെഡാൻ കാർ ട്രക്കിന് തടസം തീർക്കുന്നതും രണ്ടു പേർ ഓടി നിജ്ജാറിൻറെ സമീപമെത്തി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയിൽ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിൻറെ വധത്തിന് പിന്നിൽ ‘ഇന്ത്യൻ സർക്കാറിൻറെ കരങ്ങളാണെ’ന്ന വെളിപ്പെടുത്തൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻറിൽ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.