kolkata rape murder case 150 mg of semen found in doctors body
കൊൽക്കത്ത: ആർജി കാർ സർക്കാർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ കൂട്ട ബലാത്സംഗത്തിന് ഇരയായതായി കുടുംബം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വനിതാ ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്.
‘ക്രൂരമായി ബലാത്സംഗത്തിന് ഇരയായതിന്റെ തെളിവുകളെല്ലാം റിപ്പോർട്ടിലുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പാടുകളുണ്ട്. സ്വകാര്യഭാഗങ്ങളിൽ കടുത്ത രക്തസ്രാവം ഉണ്ടായി. രണ്ടു ചെവികളിലും മുറിപ്പാടുകളുണ്ട്. ബലപ്രയോഗത്തിനിടെ അവളെ നിശബ്ദയാക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ചുണ്ടുകളിലുണ്ടായ മുറിവുകൾ. കഴുത്തിലെ കടിയേറ്റ പാടുകൾ ആക്രമണത്തിന്റെ ഭീകരത കൂടുതൽ വ്യക്തമാക്കുന്നു’- ഹർജിയിൽ പറയുന്നു.
150 മില്ലിഗ്രാം ബീജം ശരീരത്തിൽ കണ്ടെത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂട്ടബലാത്സംഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തങ്ങളുടെ മകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണ് എന്നതിന് വ്യക്തമായ തെളിവുകൾ നിലനിൽക്കുമ്പോഴും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ അധികൃതർ തയാറാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
‘‘വനിതാ ഡോക്ടറുടെ ശരീരത്തിൽ കണ്ടെത്തിയ ബീജത്തിന്റെ ആളവ് നോക്കുമ്പോൾ, അത് ഒരാളുടേതാകില്ല. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നാണ് ഇത് കാണിക്കുന്നത്’’- ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവ. ഡോക്ടറേഴ്സ് അഡീഷണൽ ജനറൽ സെക്രട്ടറി ഡോ. സുബർണ ഗോസ്വാമി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഓഗസ്റ്റ് 9നാണ് കൊൽക്കത്ത ആർജി കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ പൊലീസ് സിവിക് വളണ്ടിയർ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.