/kalakaumudi/media/media_files/EW9X3GcN7UbWJgcdAtGJ.jpeg)
കൊൽക്കത്ത: ‘‘എംഡിക്ക് ഗോൾഡ് മെഡൽ നേടണം’’– കൊൽക്കത്തയിൽ ആർ.ജി.കാർ മെഡിക്കൽ കോളജിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട മെഡിക്കൽ പിജി വിദ്യാർഥിനി അവസാനമായി ഡയറിയിൽ എഴുതിയ വാചകങ്ങളാണിത്. മാധ്യമങ്ങൾക്കുമുന്നിൽ മകളുടെ പഠനത്തോടുള്ള താൽപ്പര്യത്തെക്കുറിച്ചും ജീവിത ലക്ഷ്യങ്ങളെ കുറിച്ചും പറഞ്ഞ പിതാവിന് ഈ ഡയറിത്താളുകൾ എന്നെന്നും ഇനി നീറുന്ന ഓർമയായിത്തീരും. മകൾ കൊല്ലപ്പെടുന്ന ദിവസമെഴുതിയ ഡയറിക്കുറിപ്പാണു പിതാവ് മാധ്യമങ്ങളുമായി പങ്കുവച്ചത്.
‘‘ദിവസവും 10-12 മണിക്കൂർ വരെ പഠിക്കുമായിരുന്നു. സ്വന്തം സ്വപ്നങ്ങൾക്കുവേണ്ടി ഏതറ്റം വരെ കഷ്ടപ്പെടാനും അവൾ തയാറായിരുന്നു. അവസാന ഡയറിക്കുറിപ്പിൽപ്പോലും എന്താണു ജീവിതത്തിൽ നേടേണ്ടതെന്ന് അവൾ വെളിപ്പെടുത്തിയിരുന്നു. എംഡി പഠനത്തിന്റെ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി സ്വർണമെഡൽ നേടണമെന്ന് അവൾ കുറിച്ചിരുന്നു. മെഡിക്കൽ പ്രഫഷനോടും ജീവിതത്തോടുമുള്ള അവളുടെ ആത്മാർഥതയാണ് അതിൽനിന്നുവെളിവാകുന്നത്. കഠിനാധ്വാനം ചെയ്താണ് അവൾ മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. അവൾക്കായി കുടുംബം നിരവധിക്കാര്യങ്ങൾ ത്യജിച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവിതം തകർന്നു. നീതി കിട്ടുമെന്നതിൽ മാത്രമാണു പ്രതീക്ഷ. സമാധാനമാകില്ലെങ്കിലും പ്രതിക്കു ശിക്ഷ ലഭിച്ചാൽ കുറച്ച് ആശ്വാസമുണ്ടാകും.’’– പിതാവു മാധ്യമങ്ങളോട് പറഞ്ഞു .
രാത്രി ഡ്യൂട്ടിക്കു പോരുന്നതിനു മുന്നോടിയായാണ് അവൾ ഡയറിയിൽ ഈ വരികൾ കുറിച്ചിട്ടതെന്നു പിതാവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണു കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയായ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തിയത്.