/kalakaumudi/media/media_files/zXwqgNvevkghrfBFn8w1.jpeg)
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി.കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ ആക്രമണം നടത്തിയ ഒമ്പത് പേര്‍ അറസ്റ്റിലായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നാലെ കൊല്‍ക്കത്തയിലേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയും സ്ത്രീകള്‍ ബുധനാഴ്ച രാത്രി പ്രതിഷേധ സംഗമം നടത്തിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ അര്‍ധരാത്രിയോടെ ചില ആളുകള്‍ ആശുപത്രി വളപ്പില്‍ കയറി അക്രമം നടത്തുകയായിരുന്നു. വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച അക്രമികള്‍ പോലീസിന് നേരെയും ആക്രമണം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. 15 പോലീസുകാര്‍ക്ക് പരിക്കേറ്റതായി കൊല്‍ക്കത്ത പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ അക്രമികളില്‍ ചിലരുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പോലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം ഒമ്പത് പേര്‍ അറസ്റ്റിലായത് .
അതേസമയം, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.