/kalakaumudi/media/media_files/2025/03/24/ZkQAHhWoojOGLUFM3TKt.jpg)
മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനാ മേധാവിയുമായ ഏക്‌നാഥ് ഷിൻഡെയെ 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ചതിന് കോടതികൾ നിർദ്ദേശിക്കുന്നില്ലെങ്കിൽ മാപ്പ് പറയില്ലെന്ന് കൊമേഡിയൻ കുനാൽ കമ്ര തിങ്കളാഴ്ച മുംബൈ പോലീസിനോട് പറഞ്ഞു.ഷിൻഡെയ്‌ക്കെതിരായ 'ഗദ്ദാർ അല്ലെങ്കിൽ രാജ്യദ്രോഹി' എന്ന പരാമർശത്തിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതേസമയം ഷിൻഡെയെ 'രാജ്യദ്രോഹി'യെന്ന് വിളിച്ചതിൽ കൊമേഡിയൻ കുനാൽ കമ്രയുടെ സ്റ്റുഡിയോ ശിവസേന അടിച്ച് തകർത്തിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത് സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര എന്നിവർക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു.ശിവസേനാ നേതാവ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുനാൽ കമ്ര തന്‍റെ ഷോയ്ക്കിടെ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചതാണ് കേസിന് കാരണം. കമ്രയുടെ സ്റ്റുഡിയോ അടിച്ചു തകർത്തതുമായി ബന്ധപ്പെട്ട് ശിവസേന നേതാക്കൾക്കെതിരേയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷിൻഡെയെ ലക്ഷ്യം വയ്ക്കാൻ പ്രതിപക്ഷം തനിക്ക് പണം നൽകിയെന്ന അഭ്യൂഹങ്ങൾ കമ്ര നിഷേധിച്ചുവെന്നും പോലീസ് വൃത്തങ്ങൾ ഒരു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തന്റെ സാമ്പത്തികം പരിശോധിക്കാൻ പോലീസിന് അദ്ദേഹം അനുമതി നൽകിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഷിൻഡെയ്‌ക്കെതിരെ സംസാരിക്കാൻ ആരെങ്കിലും നിർദ്ദേശിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ കുനാൽ കമ്രയുടെ കോൾ റെക്കോർഡുകളും ബാങ്ക് ഇടപാടുകളും സർക്കാർ അന്വേഷിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നത്.