റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുക്തി മോർച്ച നേതാവുമായ ഹേമന്ത് സോറന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാസങ്ങളായി ജയിലിലായിരുന്നു ഹേമന്ത് സോറൻ.ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്.
റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി സാങ്കൽപ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും കൈക്കലാക്കുന്നതിന് രേഖകളിൽ കൃത്രിമം കാണിച്ചു എന്ന് ആരാപിച്ചായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്.അറസ്റ്റിനു പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയിൽ ഒപ്പിടൂ എന്ന് സോറൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു.
കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കൽക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇ ഡി കേസ് എടുത്തിരിക്കുന്നത്.