ന്യൂഡല്‍ഹി: സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നിയമങ്ങൾ ഭര്‍ത്താക്കന്‍മാരെ ഉപ്രദവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള ഉപകരണമായി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി. ജീവനാംശം മുന്‍ ജീവിതപങ്കാളിയുടെ സാമ്പത്തിക സ്ഥിതി തുല്യമാക്കാനല്ല മറിച്ച് ആശ്രിതയായ ഒരു സ്ത്രീയ്ക്ക് ന്യായമായ ജീവിത നിലവാരം നല്‍കുന്നതിന് വേണ്ടിയാണെന്നും സുപ്രീംകോടതി പറഞ്ഞു.ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്രയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
മൂന്ന് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബംഗലൂരുവില്‍ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയതില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍. ക്രിമിനൽ നിയമത്തിലെ വ്യവസ്ഥകൾ തങ്ങളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും ഉള്ളതാണെന്ന് സ്ത്രീകൾ തിരിച്ചറിയണമെന്നും കോടതി വ്യകത്മാക്കി.നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ലെന്ന് കോടതി പറഞ്ഞു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അതു കുടുംബത്തിന്റെ അടിത്തറയാണെന്ന് കോടതി പറഞ്ഞു.
ഭര്‍ത്താവിന്റെ സ്വത്തിന് തുല്യമായി ജീവനാംശം നേടുന്ന കക്ഷികളുടെ പ്രവണതയില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. ഭര്‍ത്താവ് ദരിദ്രനാണെങ്കില്‍ ഭാര്യയും കുടുംബവും ഗുരുതരമായ കുറ്റാരോപണങ്ങള്‍ നിരത്തുന്ന സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി.അടുത്തകാലത്തായി വൈവാഹിക തർക്കങ്ങളുമായി ബന്ധപ്പെട്ട മിക്ക പരാതികളിലും ഐപിസിയുടെ 498 എ,376,377,506 വകുപ്പുകൾ സംയോജിതമായി ഉൾപ്പെടുത്തുന്നത് കോടതി പലതവണ അപലപിച്ച കീഴ് വഴക്കമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.