sc tells kejriwal to move cji for listing his plea to extend interim bail
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീംകോടതി.ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന് കോടതി പറഞ്ഞു.കെജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച ബെഞ്ച് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിൽ ഉന്നയിക്കാൻ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇന്നലെയാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഇത്തരമൊരു ആവശ്യവുമായി എന്തുകൊണ്ട് കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു.തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുള്ള നിർദേശം ലഭിച്ചത് ഇന്നലെയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ അറിയിച്ചു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യത്തിൽ കഴിയുന്ന കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം ജൂൺ ഒന്നിന് അവസാനിക്കും. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ തനിക്ക് പിഇടി-സിടി സ്‌കാൻ അടക്കം മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്നും ജാമ്യം നീട്ടി നൽകണമെന്നുമാണ് കെജ്‌രിവാളിന്റെ ആവശ്യം.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജുൺ 1 വരെ ഇടക്കാലം ജാമ്യം ലഭിച്ച കെജ്‌രിവാളിന് ജൂൺ 2 ന് തീഹാർ ജയിലിലേക്ക് മടങ്ങണം.
മാക്സ് ആശുപത്രിയിലെ മെഡിക്കൽ സംഘം ഇതിനകം പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ട്. തുടർ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനൽകണമെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കെജ്രിവാളിന് കോടതിയുടെ 'പ്രത്യേക ചികിത്സ' എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി വിമർശനം. അതിനിടെ ജൂൺ ഒന്നിന് ഇൻഡ്യാ മുന്നണി യോഗം വിളിച്ചിട്ടുണ്ട്. മുന്നണിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളെയും യോഗത്തിൽ പങ്കെടുപ്പിക്കാനാണ് തീരുമാനം. എന്നാൽ കെജ്‌രിവാൾ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.