In West Bengal, the Arambag parliamentary constituency registered the highest polling at 76.90 per cent
ന്യൂഡൽഹി:ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 57% പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി എട്ട് മണിക്ക് ലഭിച്ച കണക്കനുസരിച്ച് 57.51 ശതമാനം പേരാണ് 49 മണ്ഡലങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത്. ബംഗാളിലാണ് ഏറ്റവും ഉയർന്ന പോളിംഗ്. 73 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും മോശം പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 49.01 ശതമാനമാണ് പോളിംഗ്. ലഡാക്കിൽ 67.15,ഝാർഖണ്ഡിൽ 63,ഒഡിഷയിൽ 60.72, യുപിയിൽ 57.79, ജമ്മു കാശ്മീരിൽ 54.67,ബിഹാറിൽ52.60 എന്നിങ്ങനെയാണ് പോളിംഗ് നടന്നത്.
അന്തിമ റിപ്പോർട്ട് വരുമ്പോൾ പോളിംഗ് ശതമാനം നേരിയ തോതിൽ ഉയർന്നേക്കാം.മുംബൈ സൗത്തിൽ 45 ശതമാനത്തിൽ താഴെയാണ് പോളിംഗ്.വോട്ടിംഗ് പ്രക്രിയ മുംബൈയിൽ പലയിടത്തും ബോധപൂർവ്വം വൈകിപ്പിച്ചതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആരോപിച്ചു. തൻ്റെ പാർട്ടി കൂടുതൽ വോട്ട് പ്രതീക്ഷിച്ച മണ്ഡലങ്ങളിലാണ് നടപടിക്രമങ്ങൾ വൈകിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിച്ചത്. കമ്മീഷൻ പ്രതിനിധികൾ കാലതാമസം വരുത്തി. അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിൽ വ്യാപകമായ പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. രാവിലെ 11 മണിയോടെ ആയിരത്തിലധികം പരാതികൾ ലഭിച്ചു. വ്യാപകമായി വ്യാജ വോട്ടർ ഐഡി കാർഡുകൾ ഉപയോഗിച്ചതായി ഹുഗ്ലി സീറ്റിലെ ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജി ആരോപിച്ചു. ഇവിടെ തൃണമൂൽ കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.വോട്ടെടുപ്പ് നടന്ന 49 മണ്ഡലങ്ങളിലായി 82 വനിതകൾ ഉൾപ്പെടെ 695
സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.