ന്യൂഡൽഹി: 18-ാം ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന നടക്കും. ബിജെപി എംപിയും മുൻ സ്പീക്കറുമായ ഓം ബിർളയെയാണ് ഇത്തവണയും എൻഡിഎ നാമനിർദേശം ചെയ്തിരിക്കുന്നത്.ഓം ബിർള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.ഇന്ന് രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുകയും ഒറ്റക്കെട്ടായി മത്സരത്തെ നേരിടുമെന്നും അറിയിച്ചു.പ്രതിപക്ഷം സർക്കാരുമായി മികച്ച രീതിയിൽ സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇൻഡി മുന്നണിയുടെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷിനെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. സമവായ ചർച്ചയിലൂടെയായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നിരുന്നത്.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാൻ തയ്യാറായാൽ സ്പീക്കറെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ച സമവായത്തിലെത്താത്തതിനെ തുടർന്ന് സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
അതെസമയം തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 542 ൻ്റെ പകുതിയായ 271 വോട്ടുകൾ നേടുക എന്നത് ഇൻഡ്യാ സംഘത്തിന് എളുപ്പമുള്ള കാര്യമല്ല. കണക്കനുസരിച്ച് എൻഡിഎയ്ക്ക് ലോക്‌സഭയിൽ 293 അംഗങ്ങളും ഇന്ത്യ ബ്ലോക്കിൽ 233 അംഗങ്ങളുമാണുള്ളത്.കൂടാതെ, ഇന്ത്യ ബ്ലോക്കിൽ നിന്നുള്ള അഞ്ച് പേർ ഉൾപ്പെടെ ഏഴ് എംപിമാരാണ് ഇനി ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം ഇവർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.തൽഫലമായി, ഈ ഏഴ് എംപിമാർക്കും ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ല.