ന്യൂഡൽഹി: അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് ലോക്‌സഭയിൽ രൂക്ഷ വിമർശനവുമായി സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ചു സ്പീക്കര്‍ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്തു വിമർശിച്ചു. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലം ഓർമിപ്പിച്ചു സ്പീക്കർ ഓം ബിര്‍ല മൗനപ്രാർഥന നടത്തിയതോടെ പ്രതിപക്ഷ ബഹളം ശക്തമാവുകയും സഭ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഇന്ദിരാ ഗാന്ധി ഭരണകാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നു എന്നതായിരുന്നു പ്രമേയം. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണകൂടം സ്വീകരിച്ചതെന്നും സ്പീക്കർ വിമർശിച്ചു.
കെ.സി. വേണുഗോപാലും മറ്റ് കോൺഗ്രസ് അംഗങ്ങളും പ്രതിഷേധവുമായി സ്പീക്കർ കസേരക്കരികിലെത്തി മുദ്രാവാക്യം വിളിച്ചു. എന്നാല്‍ പ്രമേയ അവതരണം തുടർന്ന സ്പീക്കർ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ടവരെയും മരണമടഞ്ഞവരെയും സ്മരിച്ചുകൊണ്ട് രണ്ടു മിനിട്ട് മൗനമാചരിച്ചു. ഭരണപക്ഷം മൗനം ആചരിക്കുകയും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധം തുടരുകയും ചെയ്തെങ്കിലും മറ്റ് കക്ഷികൾ ഇതിൽനിന്നും വിട്ടുനിന്നു.