കുംഭമേളയിലെ ശാസ്ത്രരഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി

ശുചിത്വം നിലനിര്‍ത്തുന്നതിനായി രാജ്യത്തെ ആണവ ഗവേഷണ കേന്ദ്രങ്ങള്‍ സംഭാവന ചെയ്ത സാങ്കേതിക വിദ്യയാണ് കുംഭമേളയില്‍ പ്രയോജനപ്പെടുത്തിയത്. അതിശയകരമായ ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെയും കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചിന്റെയും നേതൃത്വത്തില്‍ സജ്ജമാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് പ്രയാഗ്‌രാജിലുള്ളത്.

author-image
Biju
New Update
SGDEx

പ്രയാഗ്‌രാജ്: 40 കോടി ആളുകള്‍ എത്തുമെന്നു പ്രതീക്ഷിച്ച മഹാകുംഭമേളയില്‍ ഇതിനോടകം 50 കോടി പേര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. കുംഭമേള അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിക്കെയാണ് ഇത്രയധികം പേര്‍ പ്രയാഗ്‌രാജില്‍ എത്തിയെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന പ്രയാഗ്‌രാജിലെ നദിയിലിറങ്ങി സ്‌നാനം ചെയ്യുക എന്നതാണു കുംഭമേളയിലെ പ്രധാന ചടങ്ങ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും കോടിക്കണക്കിന് ആളുകളെത്തി സ്‌നാനം ചെയ്തിട്ടും നദീജലത്തില്‍ ശുചിത്വം ഉറപ്പാക്കുന്നത് എങ്ങനെ എന്നത് ഒട്ടേറെ പേര്‍ക്ക് അദ്ഭുതമാണ്.

അതേസമയം, കുംഭമേളയില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്‌നാനം ചെയ്‌തെങ്കിലും ഒരാള്‍ക്കുപോലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. ഇതിനുള്ള നന്ദി രാജ്യത്തെ ശാസ്ത്ര പുരോഗതിക്കാണ് അദ്ദേഹം നല്‍കുന്നത്.

''50 കോടിയിലധികം ഭക്തര്‍ ഇതിനകം കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ശുചിത്വ ലംഘനത്തിന്റെയോ പകര്‍ച്ചാവ്യാധിയുടേയോ ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.''   പ്രയാഗ്‌രാജില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ജിതേന്ദ്ര സിങ് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ശുചിത്വം നിലനിര്‍ത്തുന്നതിനായി രാജ്യത്തെ ആണവ ഗവേഷണ കേന്ദ്രങ്ങള്‍ സംഭാവന ചെയ്ത സാങ്കേതിക വിദ്യയാണ് കുംഭമേളയില്‍ പ്രയോജനപ്പെടുത്തിയത്. അതിശയകരമായ ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെയും കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചിന്റെയും നേതൃത്വത്തില്‍ സജ്ജമാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് പ്രയാഗ്‌രാജിലുള്ളത്.

ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറുകളാണ് കുംഭമേളയില്‍ ജലശുദ്ധീകരണത്തിനായി പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചു മലിനജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിദിനം നദിയിലെ ഒന്നരലക്ഷം ലീറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഗംഗയുടെ തീരത്തായി പ്രവര്‍ത്തിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കുറച്ചു സ്ഥലം മാത്രം മതി, ഒപ്പം ശുദ്ധീകരണത്തിനുള്ള പ്രവര്‍ത്തന ചെലവ് കുറവെന്നതും ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകതകളാണ്.

നദിയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്തുക്കളും പൂജാസാധനങ്ങളും വേഗത്തില്‍ നീക്കം ചെയ്യുന്നതിനുള്ള യന്ത്രവത്കൃത സംവിധാനങ്ങളും യുപി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 11 സ്ഥിരം പ്ലാന്റുകളും 3 താല്‍ക്കാലിക പ്ലാന്റുകളും കുംഭമേളയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായുള്ള ശുദ്ധജലം ഉറപ്പാക്കുന്നതിനായി 200ലധികം ഓട്ടോമാറ്റിക് ഡിസ്പെന്‍സിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. 

 

Maha KumbhaMela maha kumbh mela prayag raj